Sunday, August 01, 2010

"വഹ്നിസന്തപ്തലോഹസ്താംബുബിന്ദുനാ..

"വഹ്നിസന്തപ്തലോഹസ്താംബുബിന്ദുനാ..
സന്നിഭം മര്‍ത്യജന്മം ക്ഷണഭംഗുരം"


സമയം പത്തു മണിയാകുന്നു... ഓപ്പറേഷന്‍ തിയേറ്ററിലെ ബെഡില്‍ കിടന്നുകൊണ്ട്‌ എതിരെയുള്ള ചുമരിലെ ക്ലോക്കിലേക്ക്‌ ഞാന്‍ എത്തിനോക്കി.... ഡോക്ടര്‍ എന്താണ്‌ വരാത്തത്‌ ..... സിസ്റ്റേഴ്സ്‌ യാന്ത്രികമായി അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നു... എനിക്കു ചുറ്റും പരിചിതമല്ലാത്ത എന്തൊക്കെയോ ഉപകരണങ്ങള്‍.അല്‍പം കഴിഞ്ഞപ്പോള്‍, പുഞ്ചിരിയോടെ ഡോക്ടര്‍ കടന്നു വന്നു. നെറ്റിയില്‍ കൈവെച്ചു പതിവു കുശലങ്ങള്‍. തലക്കു മുകളില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരന്നു . പിന്നെ മെല്ലെ മെല്ലെ... കണ്ണടയുകയാണ്‌..... ക്ലോക്കില്‍ പത്തുമണിയടിക്കുന്ന ശബ്ദം മാത്രം കണ്ണില്‍ ഇരുള്‍ പരന്നു തുടങ്ങി......
ഞാന്‍ ഇരുട്ടിലൂടെ നടക്കുകയാണ്‌. അനന്തമായ അന്ധകാരത്തില്‍ അകലെ ഒരു തിരിനാളം പോലെ കാണാം... ആ വെളിച്ചം.... മണിക്കൂറുകളായി ആ ലക്ഷ്യത്തിലേക്കു ഞാന്‍ സഞ്ചരിക്കുകയാണ്‌. നഗ്നമായ എന്റെ പാദങ്ങള്‍ നന്നെ ക്ഷീണിച്ചിരിക്കുന്നു.... കൂര്‍ത്ത കല്ലുകള്‍ തട്ടി അതില്‍ ചോര പൊടിഞ്ഞിരിക്കുന്നു... ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു തണുത്ത കാറ്റു വീശിക്കൊണ്ടിരുന്നു... പാറിക്കൊണ്ടിരിക്കുന്ന എന്റെ നീളന്‍ കുപ്പായം ഞാന്‍ ദേഹത്തിലേക്കു കൂടുതല്‍ വലിച്ചടുപ്പിച്ചുകൊണ്ടേയിരുന്നു..... ഇടക്കിടെ നിശ്ശബ്ദതക്കു ഭംഗം വരുത്തികൊണ്ടു എന്തൊക്കെയോ അപശബ്ദങ്ങള്‍... അവ്യക്തമായ ആ ശബ്ദങ്ങളെ അവഗണിക്കാന്‍ ശ്രമിച്ചുകൊണ്ടു ഞാന്‍ ആ വെളിച്ചം ലക്ഷ്യമാക്കി നീങ്ങികൊണ്ടിരുന്നു... അതു അകന്നു പോയിക്കൊണ്ടേയിരിക്കയാണോ...??. മനസ്സിലെ ഊര്‍ജ്ജം പാദങ്ങളിലേക്കു ആവാഹിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു.... ഇരുട്ടു കൂടുതല്‍ കൂടുതല്‍ കട്ടി പ്രാപിച്ചുകൊണ്ടിരുന്നു..... ഞാന്‍ അത്ഭുദപ്പെടുകയായിരുന്നു അനാദികാലം മുതല്‍ അനേകം പേര്‍ സഞ്ചരിച്ച ഈ വഴികള്‍ കൂടുതല്‍ കൂടുതല്‍ ദുസ്സഹമാകുന്നത്‌ എന്തുകൊണ്ടാണ്‌.
പെട്ടെന്നു ഇരുട്ടില്‍ നിന്നും ഒരു പൊട്ടിച്ചിരി. ദേഹമാസകലം പൊട്ടിയൊലിക്കുന്ന വ്രണങ്ങളുമായി ഒരു രൂപം എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു ഒരു നിമിഷം ഞാന്‍ സ്തബ്ധനായി. കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവപ്പടക്കു നാശം വിതച്ച പോരാളി. പ്രയോഗിച്ച ബ്രഹ്മാസ്ത്രം തിരിച്ചെടുക്കാനാവാതെ ശാപഭാരത്താല്‍ ലോകത്തിന്റെ തന്നെ തിന്മയുടെ പ്രതീകമായി, ചിരഞ്ജീവിയായി അലയുന്ന അശ്വത്ഥാമാവ്‌ തന്നെയല്ലേ അത്‌. ആ പൊട്ടിച്ചിരി അകലേക്ക്‌ അകലേക്ക്‌ മാഞ്ഞുപോയി...
കാല്‍പാദങ്ങളിലെ വേദന മുകളിലോട്ടു കയറിതുടങ്ങിയിരുന്നു..... ശിരസ്സില്‍ ആരോ കുത്തി വലിക്കുന്നതു പോലെ അസഹ്യമായ വേദനയില്‍ ഞാന്‍ ഒന്നു പിടഞ്ഞു... കാതടപ്പിക്കുന്ന ഒരു ചിറകടി ശബ്ദം.. "ആര്‍കിയൊപ്റ്ററിക്സിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഭീമാകാരനായ പക്ഷി എന്റെ തലക്കു മുകളിലൂടെ പറന്നു. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൂട്ടിമുട്ടുന്ന ഒരു സീല്‍കാരശബ്ദം അത്‌ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. ഇരുട്ടില്‍ അവ്യക്തമായി ഞാന്‍ കണ്ടു, ഭീമാകാരമായ ആ ശരീരത്തില്‍ നിന്നും ഒരു ചിറക്‌ ഒടിഞ്ഞു തൂങ്ങി കിടക്കുന്നു. രാവണഗഡ്ഗമേറ്റ ജടായുവിനെപ്പോലെ...
വയ്യ.. ഇനിയും മുന്നോട്ടു പോകാന്‍.. ശരീരത്തിനൊപ്പം മനസ്സും തളര്‍ന്നിരിക്കുന്നു.ഇനിയങ്ങോട്ട്‌ കയറ്റമാണ്‌.. കറുത്ത മൂടുപടമണിഞ്ഞ കുറെ പേര്‍ ഓടിമറയുന്നു. അവര്‍ എത്ര നിഷ്പ്രയാസമാണ്‌ ആ മല കയറുന്നത്‌! താടിയും മുടിയും വളര്‍ത്തിയ ഒരാള്‍ തിടുക്കത്തില്‍ ഒരു കല്ലും ഉരുട്ടികൊണ്ടു എന്നെ കടന്നു പോയി. "ആരാത്‌?" എന്റെ കണ്ഠനാളത്തില്‍ നിന്നും അവ്യക്തമായ ഒരു ശബ്ദം പുറത്തു വന്നു. അയാള്‍ ഒന്നു തിരിഞ്ഞു നോക്കി ഉച്ചത്തില്‍ പറഞ്ഞു. നിങ്ങള്‍ക്കെന്നെ ഭ്രാന്തനെന്നു വിളിക്കാം. നാറാണത്തു ഭ്രാന്തന്‍... എന്റെ മറുപടിക്കു കാത്തു നില്‍ക്കാതെ കല്ലും ഉരുട്ടി അയാള്‍ തിടുക്കത്തില്‍ ഓടി മറഞ്ഞു..
ഞാന്‍ തീര്‍ത്തും അവശനായി കഴിഞ്ഞിരുന്നു. തൊണ്ട വരളുന്നു. അടുത്തു കണ്ട കലുങ്കിലേക്കു ഞാന്‍ ചാരിയിരുന്നു... അല്‍പം അകലെ പുകച്ചുരുളുകള്‍ ഉയരുന്നതു കാണം. അതൊരു ശ്മശാനമാണോ... ഒരു സ്ത്രീയുടെ രോദനം.. പക്ഷെ ആ രോദനത്തിലും അവള്‍ക്കു ഏതോ ഒരു ദൃഡനിശ്ചയം ഉണ്ടായിരുന്നു. അതെ അവള്‍ തന്നെ സാവിത്രി. തന്റെ പതിയുടെ ജീവന്‍ യമദേവനില്‍ നിന്നും തിരിച്ചു പിടിച്ച സാവിത്രി.. അവള്‍ എന്തിനാണു കരയുന്നത്‌...? ഞാന്‍ ആശങ്കയോടെ അങ്ങോട്ട്‌ നോക്കി അല്‍പസമയം ഇരുന്നു.........
തോളില്‍ തണുത്ത ഒരു കരസ്പര്‍ശം. ഞാന്‍ തിരിഞ്ഞു നോക്കി... എവിടെയോ കണ്ട ഒരു മുഖം. ആ മുഖം മനസ്സില്‍ വെറുപ്പാണ്‌ ഉളവാക്കിയത്‌. അതെ... ചിത്രകാരന്‍ ഭാവനയില്‍ വരച്ച യൂദാസിന്റെ മുഖം... എന്റെ മനസ്സു വായിച്ചെന്ന പോലെ അയാള്‍ പറഞ്ഞു... അതെ ഞാന്‍ തന്നെ ചിത്രകാരന്‍ പകര്‍ത്തിയ യൂദാസിന്റെ രൂപം...എന്നാല്‍ അതേ ചിത്രകാരന്‍ ഉണ്ണിയേശുവിനെ ചിത്രീകരിച്ചത്‌ കുഞ്ഞായിരുന്ന അയാളെതന്നെയായിരുന്നു എന്ന അറിവ്‌ എന്റെ മനസ്സില്‍ ആത്മസംഘര്‍ഷങ്ങളുടെ വേലിയേറ്റമുണ്ടാക്കി..... അയാളുടെ കൈപിടിച്ചു യാത്ര തുടരുമ്പോള്‍ മനസ്സില്‍ ഒരുപാടു ചോദ്യങ്ങള്‍ ബാക്കിയായിരുന്നു..എങ്കിലും അകലെ കണ്ട ആ വെളിച്ചം അടുത്തടുത്ത്‌ വന്നത്‌ ഞാന്‍ അറിഞ്ഞില്ല......
തലയുയര്‍ത്തി നില്‍കുന്ന ഒരു പടുകൂറ്റന്‍ കൊട്ടാരത്തിന്റെ മുന്‍പില്‍ യാത്ര അവസാനിച്ചു. മനസ്സില്‍ ഊറിക്കൂടിയ ഭയം അകറ്റാന്‍ എന്റെ സഹയാത്രികന്റെ കൈകള്‍ മുറുകെ പിടിക്കാന്‍ ഞാന്‍ ശ്രമിച്ചു.. പക്ഷെ അയാള്‍ അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു.. കൂറ്റന്‍ കോട്ടവാതില്‍ എന്റെ മുന്‍പില്‍ മലര്‍ക്കെ തുറന്നു... കയ്യില്‍ വിളക്കേന്തിയ കറുത്ത വസ്ത്രധാരിയായ ഒരു രൂപം എന്നെ അകത്തേക്ക്‌ നയിച്ചു.. അയാളുടെ മുഖത്തു നല്ല തേജസ്സുണ്ടായിരുന്നു...... നടക്കുമ്പോള്‍ അയാളുടെ മേല്‍കുപ്പായം നിലത്തെ തഴുകിക്കൊണ്ടിരുന്നു.. വിശാലമായ ഒരു മുറിയിലാണ്‌ ഞാന്‍ എത്തിചേര്‍ന്നത്‌.. അവിടെ ഒരു കട്ടില്‍ മാത്രം. "യാത്ര കഴിഞ്ഞു വന്നതല്ലെ വിശ്രമിച്ചോളു"... അത്രയും പറഞ്ഞു ആ രൂപം മറഞ്ഞു...
നീണ്ടയാത്രയുടെ ക്ഷീണം അറിയാതെ എന്നെ കട്ടിലിലേക്കു നയിച്ചു... നീണ്ടു മലര്‍ന്നു കിടന്നു ഞാന്‍... മെല്ലെ മെല്ലെ കണ്ണുകള്‍ അടച്ചു........
ഞാന്‍ ഉണരുകയായിരുന്നു.... ശരീരമാസകലം വേദന.. എവിടെയൊക്കയോ പുകഞ്ഞു കൊണ്ടിരുന്നു.. മെല്ലെ കണ്ണുകള്‍ തുറന്നു... മുന്‍പില്‍ പുഞ്ചിരിച്ചുകൊണ്ടു ഡോക്ടര്‍ .... "എങ്ങനെയുണ്ട്‌?" ഡോക്ടര്‍ ചോദിച്ചു.. അസഹ്യമായ വേദനയിലും ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു... "താങ്കള്‍ ഇന്നലെ മുഴുവന്‍ ഉറങ്ങുകയായിരുന്നു.. അതിനിടയില്‍ താങ്കളുടെ ശിരസ്സില്‍നിന്നു ഒരു കറുത്ത പൊട്ട്‌ ഞങ്ങള്‍ എടുത്തുമാറ്റി.. " ഡോക്ടര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു... ചില്ലു ജാലകങ്ങള്‍ക്കപ്പുറം കരഞ്ഞുകലങ്ങിയ കണ്ണുകള്‍ അവ്യക്തമായി ഞാന്‍ കണ്ടു.... ഞാന്‍ ഡോക്ടറുടെ മുഖത്തേക്ക്‌ നോക്കി.. ആ പുഞ്ചിരി ക്രമേണ അവ്യക്തമായികൊണ്ടിരുന്നു... പിന്നെ മെല്ലെ മെല്ലെ എന്റെ കണ്ണുകള്‍ അടഞ്ഞു.... അതാ വരുന്നു ആ കറുത്ത വസ്ത്രധാരി... എന്റെ കണ്ണുകളെ തഴുകിയടക്കുന്നു... ആ രൂപം ഒരു മൂടുപടമായി എന്റെ ശരീരത്തില്‍ പടര്‍ന്നു കയറി.... ഞാന്‍ അനന്തതയിലേക്കു ഉയരുകയായിരുന്നു..... അപ്പോള്‍ ക്ലോക്കില്‍ പത്തു മണിയടിക്കുന്ന ശബ്ദം മാത്രം ഉയര്‍ന്നുകേള്‍ക്കാമായിരുന്നു..

Saturday, February 03, 2007

എന്റെ ഡയറിയില്‍ നിന്ന്.....


എന്റെ ഡയറിയില്‍ നിന്ന്.....

09-02-2007 വെള്ളീ.

ഫെബ്രുവരിയീലെ ഈ തണുത്ത പ്രഭാതം എeന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതയുള്ളതാണ്...
മണലാരണ്യത്തിലെ  ഡാഫൊഡിത്സ് പൂക്കള്‍ക്കൊപ്പം ഞാനിന്ന് യു എ യിലെ ഗാര്‍ഡന്‍ സിറ്റിയിലേക്ക് ഒരു യാത്രപോകുകയാണ്...
രാവിലെ നേരത്തെ എഴുന്നേറ്റ് ഒരുക്കം തുടങ്ങിയതാണ്..ബാഗില്‍ അത്യാവശ്യം വേണ്ട സാധനങ്ങള്‍ എല്ലാം എടുത്തു വെച്ചു.
വലിയൊരു പായയും ഫുട്ബാളും നേരത്തേ കരുതി വെച്ചിരുന്നു.....
ഉം ഉല്‍ ക്യുവനില്‍ നിന്നും (ഞാന്‍ മുക്കിയും മൂളിയതും ഒന്നുമല്ലാട്ടോ... അത് യു ഏ ഇയിലെ എമിറേറ്റിന്റെ പേര്‍ ആണ്) കരീം മാഷ് നേരത്തേ പുറപ്പെട്ടിട്ടുണ്ട് എന്ന് അറിയിപ്പ് കിട്ടിയിരുന്നു....
നേരത്തെ പറഞ്ഞത് പ്രകാരം ജി എം സി ഹോസ്പിറ്റലിന്റെ മുന്നിലെ പിക്കിങ് പോയന്റിലേക്ക് ഞാന്‍ നടന്നു...
മനസ്സുനിറയെ അനുഭവിച്ചറിയാന്‍ പോകുന്ന  വസന്തത്തിന്റെ പ്രതീക്ഷകളായിരുന്നു...
എനിക്ക് പുറകില്‍ ആരോ നടന്നു വരുന്നതു പോലെ.. ഞാനൊന്നു തിരിഞ്ഞു നോക്കി... ചുണ്ടില്‍ വിടര്‍ന്ന വശ്യമായ മന്ദഹാസവും തോളില്‍
ഒരു കറുത്ത ഭാഗും  അലസമായി വീശുന്ന കയ്യില്‍ ഒരു മിനെറല്‍ വാട്ടര്‍ ബോട്ടിലും പിടിച്ച് മിന്നായം പോലെ ഒരു രൂപം...
ആ പുഞ്ചിരിയിലെ സുഹൃത്തേ ഞാനുമുണ്ട് നിങ്ങള്‍ക്കൊപ്പം എന്ന ഭാവം ഞാന്‍ തിരിച്ചറിഞ്ഞു....
എന്റെ തോന്നലുകളോട് വിട പറഞ്ഞ് ഞാന്‍ വീണ്ടും നടന്നു...
അക്ഷമനായി ബസ് വരുന്നതും കാത്ത് നില്‍കുന്നതിനിടയില്‍ മുനീറും ജയാലും എത്തിച്ചേര്‍ന്നു.... ഞാന്‍ അവരെയൊന്ന് സൂക്ഷിച്ചു നോക്കി
ഇനി ഇവരില്‍ ആരെങ്കില്ലുമാണോ എന്നെ പിന്തുടര്‍ന്നത്..... ഹേയ് വഴിയില്ല...
കരീം മാഷും റൂം മേറ്റ് പ്രശാന്തിനുമൊപ്പം നദീര്‍ ടൂര്‍ വാഹനത്തില്‍ പുറപ്പെട്ടു കഴിഞ്ഞു... ലുലു സെന്റ‌റിന്റെ അടുത്ത് നിന്ന് പ്രതീഷിനേയും പൊക്കിയെടുത്ത് എത്താമെന്ന് നദീറിന്റെ അറിയിപ്പ് വന്നു....
ഇന്നലെ സിറ്റി സെന്ററില്‍ ടൂര്‍ ഒരുക്കത്തിനുള്ള ഷോപ്പിങ്ങിനിടയില്‍ പ്രതീഷ് എന്ന വിദ്വാന്റെ ഞെട്ടിപ്പിക്കുന്ന ഒരു വായ്മൊഴി ഫോണിലൂടെ എന്നെ തേടിയെത്തിയിരുന്നു...
അജ്മാനില്‍ അരമണിക്കൂറിനുള്ളില്‍ ഭൂമി കുലുങ്ങുമെന്ന് അറീയിപ്പ് ഉണ്ടെത്രെ.....
രണ്ടുമാസമായി ഏഷ്യാനെറ്റില്‍ DSF സബാഷ് എന്ന പ്രോഗ്രാമ്മിലൂടെ ഇങ്ങോരുടെ വിക്രിയകള്‍ സഹിച്ചിരുന്ന എനിക്ക് അത് പുതുമയായി തോന്നിയില്ല...
മൊബൈലിലെ മെസ്സേജ് ശബ്‌ദം എന്നെ ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തി...
"ശുഭയാത്ര"... നന്ദു കാവാലം....
ഞാന്‍ ടൂറിന് വരുന്നില്ല എന്ന ഒരു ധ്വനി  ആ സന്ദേശത്തില്‍ ഉണ്ടായിരുന്നു...
എന്റെ പ്രതികരണം ഇല്ലാതായപ്പോള്‍ പ്രതീക്ഷിച്ച പോലെ നന്ദുവിന്റെ ഫോണ്‍ വന്നു... ആ സോപ്പു കുമിളയെ വളരെ തന്മയത്വത്തോടെ ഞാന്‍ പൊട്ടിച്ചു കളഞ്ഞു...
ജയാലിനും മുനീറിനുമൊപ്പം ബസ്സില്‍ കയറുമ്പോള്‍ നദീറിന്റെ സ്വാഗതഗാനം കേള്‍ക്കുന്നുണ്ടായിരുന്നു...
അപ്പോഴും ഞാനൊന്ന് പുറകിലോട്ട് നോക്കി .. എന്റെയാ അജ്ഞാത സുഹൃത്ത്  എന്നെ അനുഗമിക്കുന്നതായി എനിക്ക് തോന്നിയിരുന്നു...
ഗോള്‍ഡ് സൂക്കിന്റെ പരിസരത്ത് നിന്ന് നിറപുഞ്ച്ചിരിയുമായി നിയാസ് അഹമ്മദ് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു...
പിന്നെ നേരെ അല്‍ മുല്ല പ്ലാസയിലേക്ക് .... മഞ്ഞു തുള്ളിയുടെ നൈര്‍മ്മല്യം കൈമുതലായുള്ള രമേശും  "സൂര്യ" പുത്രന്‍ ജൈസലും കൂട്ടുകാരന്‍ സുബിയും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു....
ഇടിവെട്ട് താരം സൈഫി എത്തിച്ചേരാന്‍ ഞങ്ങള്‍ക്കവിടെ അല്പസമയം കാത്തു നീല്‍ക്കേണ്ടിവന്നു...
മൊബൈലിന്റെ തുടരെയുള്ള റിങ്ടോണ്‍.. ഷിബുവാണ്.. തന്റെ കസിന്‍ അഖിലിനൊപ്പം തന്റെ വാഹനത്തില്‍ ഞങ്ങള്‍ക്കൊപ്പം കൂടിക്കൊള്ളാമെന്നേറ്റ ഷിബു..
ആര്‍ക്കെങ്കിലും ബസ് മിസ്സായിട്ടുണ്ടെങ്കില്‍ അവരെ പിക്ക് ചെയ്തുകൊള്ളാം എന്ന ഷിബുവിന്റെ അറിയിപ്പുമായി ആ സംസാരം അവസാനിച്ചു....
വീണ്ടും  മൊബൈല്‍ ശബ്‌ദിച്ചു... ഇത്തവണ രഹ്നയാണ്....
"ഞാന്‍ ഓഫീസിലാണ് , എന്താണ് ടൂര്‍ അപ്ഡേറ്റ്... ഗ്രൂപ്പിലിടാം എന്നായി വല്യമ്മായി...
കിട്ടിയ അവസരം മുതലെടുത്ത് സൈഫിക്കിട്ട് ഒന്നു കൊടുത്തു.. അപ്ഡേറ്റിക്കോളൂ‍..സൈഫി ലേറ്റ്..." ജബല്‍ അഫീതില്‍ വെച്ച് കാണാം എന്ന് പറഞ്ഞ് രഹ്ന ഫോണ്‍ വെച്ചു...
ക്ലോക്ക് ടവറില്‍ എത്തുമ്പോള്‍ ഇബ്രുവും സാദികും  ഷിഹാബും സുഭാഷും കൂട്ടുകാ‍ര്‍ സനവും വിബുനും എല്ലാം അക്ഷമരായി അവിടെ കാത്തുനില്‍ക്കുക്കയായിരുന്നു...  കൂടെ ചില അസൌകര്യങ്ങളാല്‍ ടൂറിന് വരാന്‍ കഴിയാതെ പോയ സാല്ലിഹ് ഞങ്ങളെ യാത്രയയക്കാന്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു.
ഇതിനിടയീല്‍ നദീരിന്റേയും മുനീറിന്റേയും സ്വാഗതപ്രസംഗം കവല പ്രസംഗങ്ങളെ പോലും കവച്ച് വെച്ച് മുന്നേറിക്കൊണ്ടിരുന്നു....
ബസ് കരാമയില്‍ എത്തുമ്പോള്‍ പറഞ്ഞതിലും അരമണിക്കൂര്‍ വൈകിയിരുന്നു... കാത്ത് നില്‍പ്പിന്റെ വിരസതക്കപ്പുറം വരാനിരിക്കുന്ന നല്ല മുഹൂര്‍ത്തങ്ങളൂടെ ആവേശം ധര്‍മ്മജന്റേയും അനീസിന്റേയും നന്ദുവേട്ടന്റേയും രഞ്ജ്ജിത്തിന്റേയും വിശാലന്റേയും ഷായുഫിന്റേയും ഇസ്മയിലിന്റേയും നിഹ്മത്തിന്റേയും എല്ലാം മുഖത്ത്  വ്യക്തമായി പ്രകടമായിരുന്നു.....
ആരും മിസ്‌  ആയിട്ടില്ല എന്ന് ഷിബുവിന് സന്ദേശം നല്‍കിക്കൊണ്ട് കാത്തിരുന്ന ആ ധന്യമുഹൂര്‍ത്തങ്ങളിലേക്ക് ഞങ്ങള്‍ യാത്ര തുടങ്ങി...
ബസ്സിലെ അംഗങ്ങളെ എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടിരിക്കയാണ്... അജ്ഞാതനായ ആ സുഹൃത്തിന്റെ  വശ്യമായ മന്ദഹാസം  എനിക്ക് മുന്‍പില്‍ മിന്നായം പോലെ കടന്നു വന്നു കൊണ്ടിരുന്നു....
മൈക്ക് കൈവിടാതെ പിടിച്ചിരുന്ന നദീറിന്റെ മേല്‍ക്കോയ്മക്ക് ഭംഗം വരുത്തി കൊണ്ട് മുനീര്‍ ആരംഭിച്ചു...
ഐസ് ബ്രേക്കിങ്, "റോള്‍ പ്ലെ എന്ന് രൂപമാറ്റം ചെയ്ത് അവതരിപ്പിക്കപ്പെട്ടു......
തനിക്ക് ഇഷ്‌ടപ്പെട്ട വ്യക്തിത്വത്തെ അവതരിപ്പിക്കുന്നതോടൊപ്പം സ്വയം പരിചയപ്പെടുത്തുക എന്ന കര്‍മ്മം എല്ലാവരും വ്യക്തമായി ന്നിര്‍വഹിച്ചു. മിമിക്രിയുടെ അകമ്പടിയോടെ എത്തിയ രഞ്ജിത്തും പ്രതീഷൂം സൈഫിയും നന്ദുവും നിഹ്മത്തും  ഒരു സാദാ കൊടകരക്കാരനായി പ്രത്യെക്ഷപ്പെട്ട വിശാലനും തൃശൂരിന്റെ തനത് ശൈലിയില്‍ എത്തിയ സുഭാഷൂം സ്വന്തം സുഹൃത്ത് നദീറിന്റെ ആംഗ്യഭാവങ്ങളോടെ വന്ന നിയാസും ഷക്കീല എന്ന മാദക റാണിയെ രംഗത്തവതരിപ്പിച്ച ഇബ്രുവും അപരിചിതത്വത്തിന്റെ മൂടുപടമില്ലാതെ കോഴിക്കോടന്‍ ശൈലിയില്‍ എത്തിയ ഇസ്മൈലും എല്ലാം എല്ലാം പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.
വരാന്‍ പോകുന്ന തൃശൂര്‍ പൂരത്തിന്റെ വെറും സാമ്പിള്‍ മാത്രമായീരുന്നു അതെല്ലാം എന്നറിയാന്‍ ജബല്‍ അഫീത്തിന്റെ താഴ്വരയില്‍ ഇരുട്ടു പരക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു...
പാട്ടും കളിയും ചിരിയുമായി അലൈനീല്‍ എത്തുമ്പോള്‍ സമയം പത്തര കഴിഞ്ഞിരുന്നു... അലൈന്‍ മൃഗശാലയുടെ പുറത്തെ വിശാലമായ തണലില്‍ മസാലദോശയും കഴിച്ച് കുറച്ച് സമയം....
ഷിബുവും അഖിലും അപ്പോഴെക്കും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നിരുന്നു...
പിന്നെ ടിക്കറ്റ് എടുത്ത് എല്ലാവരും മൃഗശാലക്ക് അകത്ത് കടന്നു. ആദ്യം കവാടത്തില്‍ തന്നെ എല്ലാവരും  ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്തു.... പിന്നെ ചെറു സംഘങ്ങളായി മൃഗശാലയുടെ അകത്തേക്ക്.....
ഓരോ കൂടിനടുത്തും പോയി പക്ഷിമൃഗാദികളെ ദര്‍ശിച്ച് കൂട്ടുകാരുമൊത്ത് കമന്റടിച്ച് നടക്കുമ്പോഴും എന്റെ നിഴല്‍ പോലെ ആ അജ്ഞാതസുഹൃത്ത് എന്നെ പിന്തുടരുന്നതായി എനിക്ക് തോന്നിയിരുന്നു.....
മുസ്ലീം സഹോദരങ്ങള്‍ മൃഗശാലക്കകത്തു തന്നെയുള്ള പ്രാര്‍ത്ഥനാലയത്തില്‍ ജുമാ ന്നിസ്കാരത്ത്തിനായി ഒത്തുചേര്‍ന്നപ്പോള്‍,  മറ്റുള്ളവര്‍ രണ്ടാം റൌണ്ട് കറക്കത്തിനായി ഇറങ്ങിയിരുന്നു....
ഒന്നരയോട് കൂടി മൃഗശാലയുടെ പുറത്തിറങ്ങി...
പുറത്തെ തണലില്‍ ഉച്ചഭക്ഷണം... എല്ലാവരും ഒരുമിച്ചിരുന്ന്  ഭക്ഷണം   കഴിക്കുന്ന നിമിഷങ്ങള്‍ ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു....
ചിക്കന്‍ ബിരിയാണിയോട് മല്ലിടുമ്പോഴും എനിക്ക് പപ്പടം വിളമ്പിയ ആ അദൃശ്യരൂപത്തിന്റെ മന്ദഹാസം എന്റെ മനസ്സില്‍ മായാതെ നിന്നിരുന്നു....
അല്പസമയം വിശ്രമത്തിനു ശേഷം വീണ്ടും യാത്ര..... യാ‍ത്രയിലുട നീളം നന്ദുവിന്റെയും വിശാലന്റെയും കവിതകളും പ്രതീഷിന്റെ നിമിഷ ഹാസ്യങ്ങളുടേയും രഞ്ജിത്തിന്റെ അനുഭവകഥകളുടേയും പിന്നെ ഇടവിട്ട് പലരും പാടിക്കൊണ്ടിരുന്ന പാട്ടുകളുടേയും മാസ്മരികത നിറഞ്ഞ ഉത്സാഹത്തിമിര്‍പ്പിലായിരുന്നു എല്ലാവരും.....
 
ജബല്‍ അഫീത്തിന്റെ താഴ്വരയിലെ പൂന്തോട്ടത്തില്‍ എത്തിച്ചേര്‍ന്നപ്പോ‍ള്‍ വെയില്‍ മാഞ്ഞുതുടങ്ങിയിരുന്നു....
ജൈസല്‍ കാണിച്ച വഴിയിലൂടെ നടന്നു നീങ്ങി ഒരു മലമുകളില്‍ എത്തിയപ്പോഴാണ് തങ്ങളുടെ  വാഗ്ദത്ത ഭൂമിയായ ഫൂട്ബാള്‍ ഗ്രൌണ്ട്  ഇനിയുമകലെ എന്ന് മനസ്സിലായത്...
 എല്ലാവരും ഒരുമിച്ച് ജൈസലിനെ ആക്രമിക്കാന്‍ ഒരുങ്ങിയെങ്കിലും "സൂര്യ" പുത്രന്‍ വഴുതിമാറിക്കഴിഞ്ഞിരുന്നു....
തുടര്‍ന്ന് നടന്ന വടം വലി മത്സരത്തില്‍ വിജയിക്കുമ്പോഴും എനിക്ക് പുറകില്‍ നിന്ന് തോളോട് തോള്‍ ചേര്‍ന്ന് ആവേശം നല്‍കിയ ആ രൂപം ഞാന്‍ തേടുകയായിരുന്നു......
ആ അജ്ഞാത സുഹൃത്തിന്റെ  രൂപം  പലരീലും ഞാന്‍ മാറി മാറി ദര്‍ശിച്ചു.....
മൂന്ന് ടീമായി തിരിഞ്ഞ് നടത്തിയ ഫുട്ബാള്‍ മത്സരത്തിന്റെ , മലബാറിന്റെ ആവേശം നിറഞ്ഞു നിന്ന ഫൈനല്‍ മത്സരത്തില്‍ മുനീര്‍ നേതൃത്വം നല്‍കിയ ടീം വിജയം വരിച്ചു... ആ വിജയത്തിലും ത്രിശൂരിന്റെ മുത്തായ രഞ്ജിത്തിന്റെ സംഭാവന എടുത്തു പറയേണ്ടതായിരുന്നു..... ഏറ്റവും മികച്ച ഗോളായി ഫൈനലിന്റെ ആദ്യപാദത്തിന്റെ ആദ്യമിനുട്ടില്‍ അനീസ് കൊടിയതൂര്‍ നേടിയ ഗോള്‍ രേഖപ്പെടുത്തി.... ഇതിനിടയില്‍ ഒരു മാന്‍പേടയെ പോലെ നിഷ്കളങ്കനായ റഫറീയുടെ ( ഞാൻ  തന്നെ :) !!! ) നിഷ്പക്ഷത ചോദ്യം ചെയ്ത് കൊണ്ട് തോറ്റ ടീം റൈറ്റ് വിങ് ബാക് നദീര്‍ രംഗത്തെത്തി. തൃശൂരിന്റെ അഭിമാനമായ ക്യാപ്റ്റന്‍ വിശാലമനസ്കന്റെ  കാലിനേറ്റ പരിക്ക് അവരുടെ സാധ്യതകളെ വല്ലാതെ സ്വാധീനിച്ചിരുന്നു.. ഇതിനു പുറകിലും ആരുടെയൊക്കെയോ കറുത്ത കരങ്ങളുണ്ടായിരുന്നു.... ഫൈനല്‍ മത്സരത്തില്‍ ഗാലറിയിലിരുന്ന് ഷിബു,രമേഷ്,അഖില്‍,സനം,വിബിന്‍ തുടങ്ങിയവര്‍ റഫറിക്കെതിരെ നടത്തിയ ചില ആസൂത്രിത ആക്രമണങ്ങള്‍ എടുത്തു പറയേണ്ടതാണ്.. ഒപ്പം ധര്‍മജന്‍ ഫോട്ടോക്ക് പോസ് ചെയ്യാന്‍ വേണ്ടി മാ‍ത്രം ഒറ്റക്ക് നടത്തിയ ഫൂട്ബാള്‍ മത്സരം ശ്രദ്ധയാകര്‍ഷിച്ചു......
വെയില്‍ ചാഞ്ഞു തുടങ്ങിയപ്പോള്‍ ജബല്‍ അഫീത്തിന്റെ മുകളിലോട്ടുള്ള പ്രയാണം ആരംഭിച്ചു.... ചെങ്കുത്തായ കയറ്റം കയറുമ്പോഴും ബസ്സിനകത്തെ ആഘോഷങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും കുറവുണ്ടായിരുന്നില്ല... ജബല്‍ അഫീത്ത്തിന്റെ അത്യന്നതങ്ങളില്‍  തണുത്തുറഞ്ഞ കാറ്റിന്റെ അകമ്പടിയില്‍ നാടന്‍ പാ‍ട്ടിന്റെ ഈരടികള്‍ക്കൊപ്പം എല്ലാവരും ഒന്നിച്ച് നൃത്തം ചവിട്ടി...
 അല്പസമയത്തിനകം രഹ്നയും കുടുംബവും സംഘത്തിനൊപ്പം ചേര്‍ന്നു.ജന്മാ‍ന്തരങ്ങളിലെ സൌഹൃദം പുതുക്കുന്ന പ്രതീതിയായിരുന്നു ആ മലമുകളില്‍ ദര്‍ശിച്ചത്...
രഹ്നയും കുടുംബവൂം വിടപറഞ്ഞ് പിരിഞ്ഞതിനു ശേഷം അല്പസമയം കൂടി  ആ‍ തണുത്ത ശീതളിമയില്‍ ലയിച്ചിരുന്നു. ഇരുട്ടിന് കനം കൂടിയപ്പോള്‍ മടക്കയാത്ര ആരംഭിച്ചു.
മടക്കയാത്രയും ആവേശം നിറഞ്ഞതായിരുന്നു.... ലക്കിഅലിയുടെ ഗാനത്തീന്റെ താളം പിടിച്ച്  ആടിത്തിമര്‍ത്തു. പിന്നെ ഈ യാത്രയുടെ അത്യപൂര്‍വ സുന്ദരമായ ചില നിമിഷങ്ങളായിരുന്നു. വടംവലി,ഫൂട്ബാള്‍ മത്സരവിജയികള്‍ക്ക് പ്രതീകാല്‍മ്മക സമ്മാനങ്ങള്‍ നല്‍കിയതിനോടൊപ്പം ഏറ്റവും നല്ല ഓള്‍ റൌണ്ട് പ്രകടനത്തിന് രഞ്ജിത്തും ബെസ്റ്റ് പ്ലീസിങ് പേഴ്സനാലിറ്റിയായി സാദിക്കും ബെസ്റ്റ് ഫ്രണ്ടിലി ആയി ഇസ്മയിലും(ഇച്ചു) ബെസ്റ്റ് ജഗപൊകയായി പ്രതീഷും ബെസ്റ്റ് സ്മൈല്‍ പട്ടത്തിന് നിയാസ്  അഹമ്മദും സമ്മാനര്‍ഹരായി.....

എല്ലാ ആവേശവും നിലനിര്‍ത്തിയുള്ള മടക്കയാത്ര ദൂബൈയും ഷാര്‍ജയും പിന്നിട്ട് അജ്മാനില്‍ എത്തുമ്പോള്‍  സമയം അര്‍ദ്ധരാത്രിയോടടുത്തിരുന്നു. ബസ്സിറങ്ങി റൂമീലേക്ക് നടക്കുമ്പോഴും എനിക്ക് പുറകില്‍ ആ നനുത്ത പാദപതനം ഞാന്‍ കേട്ടു....കഴിഞ്ഞു പോയ നല്ല നിമിഷങ്ങളുടെ സ്മരണയില്‍ ഉറക്കം വരാതെ കിടക്കുമ്പോള്‍ എന്റെ മുന്നില്‍ ആ രൂപം തെളിഞ്ഞു നിന്നു... ചുണ്ടില്‍ നിറഞ്ഞ മന്ദഹാസവും തോളില്‍ കറുത്ത ഭാഗും കയ്യിലൊരു വാട്ടര്‍ ബോട്ടിലുമായി കടന്നു വരുന്ന ആ സുഹൃത്ത്...... അത് നിങ്ങളിൽ  ആരായിരുന്നു .....!!!!


Saturday, April 01, 2006

ഓര്‍മ്മയിലെ ഒരു വളപ്പൊട്ട്‌

ഓര്‍മ്മയിലെ ഒരു വളപ്പൊട്ട്‌

നാലാം തരം ജയിച്ചത്‌ അറിഞ്ഞ ദിവസം എന്റെ മനസ്സ്‌ വളരെ സന്തോഷത്തിലായിരുന്നു.അഞ്ചാം തരത്തിലേക്ക്‌ ജയിച്ചു എന്നതിനപ്പുറം,അടുത്തുള്ള പ്രൈമറി സ്‌കൂള്‍ വിട്ട്‌, ഇക്കാടെയും അടുത്ത വീട്ടിലെ ചേച്ചിമാരുടേയും കൂടെ "ചീപ്പി"നപ്പുറത്തുള്ള അപ്പര്‍ പ്രൈമറി സ്‌കൂളിലേക്ക്‌ പോകാം, എന്നതിനാലാണ്‌ എന്റെ കുഞ്ഞുമനസ്സ്‌ കൂടുതല്‍ സന്തോഷിച്ചത്‌.ഏഴാംതരം വരെയുള്ള അപ്പര്‍ പ്രൈമറി സ്‌കൂള്‍ ഞങ്ങളുടെ ഗ്രാമാതിര്‍ത്തിയിലുള്ള ചീപ്പിനുമപ്പുറത്താണ്‌.ഗ്രാമാതിര്‍ത്തിയിലുള്ള സീതത്തോടിന്‌ കുറുകെ ഒരു ചിറ കെട്ടിയിട്ടുണ്ട്‌."ചീപ്പ്‌","ബണ്ട്‌" എന്നൊക്കെ ഞങ്ങള്‍ ഗ്രാമവാസികള്‍ അതിനെ പറയും.അതിനുമപ്പുറത്തേക്ക്‌ ഞാന്‍ പോയിട്ടില്ല.ഇനി എനിക്കും ചീപ്പ്‌ കടന്ന് കുന്നിന്‍ ചെരുവിലെ ആ സ്‌കൂളിലേക്ക്‌ പോകാം..

ജൂണ്‍ മാസത്തിലെ ആദ്യ ആഴ്‌ച.പുതിയ ഉടുപ്പും ബാഗും കുടയും എല്ലാം വാങ്ങിയിട്ടുണ്ട്‌.പുതിയ സ്‌കൂളിലേക്ക്‌ ഇക്കയോടൊപ്പം പുറപ്പെട്ടു.ഇക്കാടെ മുഖത്ത്‌ ചെറിയൊരു നീരസം ഉണ്ട്‌.ഇക്കാക്ക്‌ ബാഗും കുടയും പഴയത്‌ തന്നെ, എനിക്കാണെങ്കില്‍ ഉപ്പ ഗള്‍ഫില്‍ നിന്നും പുതിയ കുട കൊടുത്തയച്ചിരുന്നു.ബാഗും പുതിയത്‌ വാങ്ങി .അതെല്ലാമാണ്‌ ഇക്കാടെ നീരസത്തിന്‌ കാരണം.എങ്കിലും മൂത്തവന്‍ എന്ന ഗര്‍വ്വോടെ ഇക്ക മുന്‍പില്‍ നടന്നു.ഇടവഴികടന്നപ്പോള്‍ അയല്‍പക്കത്തെ ചേച്ചിമാര്‍ ഞങ്ങളുടെ സംഘത്തില്‍ ചേര്‍ന്നു.ചുവന്ന റിബണ്‍ കൊണ്ട്‌ രണ്ട്‌ വശവും മുടി മെടഞ്ഞുവെച്ചിരിക്കുന്ന, കണ്ണട വെച്ച ചേച്ചി എന്നെയൊന്ന് സൂക്ഷിച്ചു നോക്കി ചിരിച്ചു. നാണം കൊണ്ടോ എന്തോ ഞാന്‍ മുഖം കുനിച്ചു.ഇക്ക തന്നെയാണ്‌ ആ ചെറിയ വിദ്യാര്‍ത്ഥി ജാഥയുടെ ലീഡര്‍.ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഇക്കയെക്കാള്‍ തലമൂത്ത ആണ്‍കുട്ടികള്‍ സംഘത്തില്‍ വേറെ ഇല്ലാത്തതു കൊണ്ടാകാം.

ചെറുതായി ചാറ്റല്‍ മഴ പെയ്‌തു തുടങ്ങി.എല്ലാവരും കുട നിവര്‍ത്തി. ഞെക്കുമ്പോള്‍ തുറക്കുന്ന എന്റെ ഗള്‍ഫ്‌ കുട ഞാന്‍ തെല്ലഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ചു.ചീപ്പ്‌ മുറിച്ചുകടക്കുമ്പോള്‍ ഇക്ക ഒന്നു തിരിഞ്ഞു നിന്ന്‌,തെല്ലധികാരത്തോടേ പറഞ്ഞു."സൂക്ഷിച്ച്‌ നടക്കണം, വീഴരുത്‌" മഴക്കാലം തുടങ്ങിയതിനാല്‍ തോട്ടില്‍ വെള്ളം നിറഞ്ഞു തുടങ്ങിയിരുന്നു.കലക്കവെള്ളമാണ്‌ ഒഴുകിവരുന്നത്‌. തന്റെ വഴിയേ ഉള്ളതെല്ലാം വൃത്തിയാക്കി ഒഴുകുകയാണ്‌ സീതത്തോട്‌. കുറേ ചപ്പുചവറുകളും പഴകിയ പച്ചക്കറികളും കശാപ്പു ചെയ്ത മൃഗങ്ങളുടെ അവശിഷ്‌ടങ്ങളും തോട്ടിലൂടെ ഒഴുകിനീങ്ങുന്നത്‌ കാണാം. അറവുശാലയും മാര്‍ക്കറ്റും എല്ലാം ചീപ്പില്‍ നിന്നും നോക്കിയാല്‍ കാണുന്ന ദൂരത്താണ്‌. ഒരിക്കല്‍ ഉപ്പാപ്പയുടെ കൂടെ മാര്‍ക്കറ്റില്‍ പോയിട്ടുണ്ട്‌. അറവുശാലയുടെ അടുത്തുകൂടെ വന്നപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം സഹിക്കവയ്യാതെ ഞാന്‍ മൂക്ക്‌ പൊത്തിപോയി.

ചീപ്പ്‌ കടന്നതും ഇക്ക വിശദീകരണം തുടങ്ങി." ഇമ്മാതിരി കുറച്ചീസം കൂടി മഴ പെയ്താല്‍ ചീപ്പങ്ങ്‌ട്‌ നിറഞ്ഞുകവിയും , അപ്പോള്‍ മുഴുവന്‍ മരപ്പലകളും എടുത്തു മാറ്റും." തടയണ വെച്ചിട്ടുള്ള മരപ്പലകകള്‍ മുഴുവന്‍ എടുത്തുമാറ്റുമ്പോള്‍ അതിലൂടെ വെള്ളം കുതിച്ചു ചാടുന്നത്‌ ഞാന്‍ ഭാവനയില്‍ കണ്ടു.ഇക്ക ഇടക്കിടക്ക്‌ ഓരോ വിശദീകരണം തന്നു കൊണ്ടിരിന്നു.തോട്ടരികിലെ ഒരു ചെറിയ കുടിലിന്റെ അടുത്തു കൂടെ കടന്നു പോകണം ഞങ്ങള്‍ക്ക്‌. അവിടെ എത്തിയപ്പോള്‍ പെണ്‍പട ഒന്നു നിന്നു. നാടുനീളെ നടന്ന് വളകള്‍ വില്‍ക്കുന്ന ഒരു സ്ത്രീയുടെ കുടിലാണത്‌. ഉമ്മറത്ത്‌ പല വര്‍ണങ്ങളിലുള്ള വളകള്‍ തുണികൊണ്ട്‌ കെട്ടിവെച്ചിരിക്കുന്നു. പെണ്‍പടയുടെ നോട്ടം അതിലേക്കാണ്‌.ഇക്ക വീണ്ടും തിരിഞ്ഞ്‌ ദേഷ്യത്തില്‍ പറഞ്ഞു.." ഒന്നു വരുന്നുണ്ടോ.. ബെല്ല് ഇപ്പോ അടിക്കും.." എല്ലാവരും നടത്തതിന്‌ വേഗത കൂട്ടി.

സ്‌കൂള്‍ ഗേറ്റ്‌ കടക്കുമ്പോള്‍ ഒന്നാം ബെല്ല് അടിക്കാന്‍ തുടങ്ങിയിരുന്നു.5 സി എനിക്ക്‌ കാണിച്ച്‌ തന്ന് ഇക്ക വേഗം ക്ലാസ്സിലേക്ക്‌ ഓടി.പുതിയ സ്‌കൂള്‍, ക്ലാസ്‌, ടീച്ചര്‍ , സഹപാഠികള്‍.. എല്ലാവരുമയി ഞാന്‍ പെട്ടെന്ന് ഇണങ്ങിച്ചേര്‍ന്നു.എന്റെ പ്രകൃതം അങ്ങനെയാണ്‌ .ഏത്‌ സാഹചര്യവുമായും പെട്ടെന്ന് ഇണങ്ങിച്ചേരും."സ്‌റ്റെപ്‌ കട്ട്‌" സ്‌റ്റെയിലില്‍ മുടി വെട്ടി, കുസൃതിനിറഞ്ഞ മുഖഭാവത്തോടെ ക്ലാസ്സില്‍ ഉന്മേഷവാനായിരിക്കുന്ന കൊച്ചുപയ്യന്‍ ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയാകാന്‍ അധികസമയം വേണ്ടിവന്നില്ല. താമസിയാതെ ക്ലാസ്സ്‌ ലീഡര്‍ എന്ന പദവിയും അലങ്കരിച്ചുകിട്ടി.

സ്‌കൂള്‍ തുറന്ന് ഒരാഴ്‌ച കഴിഞ്ഞു. ഈ ദിവസങ്ങളിലെല്ലാം മഴ തകര്‍ത്തു പെയ്‌തുകൊണ്ടിരുന്നു. ചീപ്പ്‌ കവിഞ്ഞ്‌ വെള്ളം മുകളിലൂടെ ഒഴുകിത്തുടങ്ങി.ചീപ്പിന്‌ മുകളിലൂടെ ഒഴുകുന്ന വെള്ളത്തില്‍ കാലിട്ടടിച്ച്‌ കളിക്കുക ഞങ്ങള്‍ കുട്ടികളുടെ ഒരു വിനോദമായി.വെള്ളത്തില്‍ ഒഴുകിവരുന്ന പരല്‍മീനുകളെ തുറന്നു വെച്ച കുടകൊണ്ട്‌ പിടിക്കുവാന്‍ ഇക്കാക്ക്‌ ഒരു പ്രത്യേക വൈദഗ്‌ദ്യം ഉണ്ടായിരുന്നു.കവിഞ്ഞൊഴുകുന്ന ചീപ്പ്‌ കടന്നുപോകുമ്പോള്‍ ഞൊറിയിട്ട പാവാട വെള്ളം നനയാതെ, ഒരു കൈകൊണ്ട്‌ പൊക്കിപ്പിടിച്ച്‌, മറുകൈകൊണ്ട്‌ പുസ്‌തകകെട്ടും കുടയും മാറത്തടക്കിപ്പിടിക്കാന്‍ പെണ്‍കുട്ടികള്‍ നന്നേ പാടു പെട്ടിരുന്നു. അപ്പോള്‍ അവരുടെ നടത്തം കുറേകൂടി തലകുനിച്ചിട്ടായിരിക്കും. പുറകേ വരുന്ന ആണ്‍പ്രജകളുടെ തല കൂടുതല്‍ നിവര്‍ന്നിരിക്കും!!. പുസ്തകവും വസ്‌ത്രവും നനഞ്ഞൊലിച്ച്‌ വീട്ടിലെത്തുന്നത്‌ സ്ഥിരം പതിവായി. വീട്ടിലെ വഴക്കില്‍ നിന്നും തല്ലില്‍ നിന്നും ഞാന്‍ സൌകര്യപൂര്‍വം രക്ഷപ്പെട്ടാലും ഇക്കാക്ക്‌ കിട്ടുന്നതില്‍ കുറവുണ്ടായിരുന്നില്ല.

അന്നും നല്ല മഴയുണ്ടായിരുന്നു.കുട്ടികള്‍ ക്ലാസ്സിന്റെ മൂലയില്‍ ചുരുട്ടിവെച്ച നനഞ്ഞ കുടയില്‍ നിന്നും വെള്ളം ഊറി പ്രതലം ആകെ നനഞ്ഞിരിക്കുന്നു.ഇപ്പോള്‍ ചീപ്പ്‌ നിറഞ്ഞ്‌ കരകവിഞ്ഞൊഴുകുന്നുണ്ടായിരിക്കും . തോട്ടുവരമ്പിലെ വളവില്‍പനക്കാരിയുടെ കുടിലിനകത്തേക്ക്‌ വെള്ളം കയറിയിട്ടുണ്ടാകും .. പാവം ഇനി മഴക്കാലം കഴിയുന്നത്‌ വരെ മാര്‍ക്കറ്റിലെ പീടികത്തിണ്ണ തന്നെ ശരണം... ക്ലാസ്സിന്റെ പകുതിമാത്രം കെട്ടിപൊക്കിയ ചുമരില്‍ സ്ഥാനം പിടിച്ച കുടകള്‍ കാറ്റുവീശുമ്പോള്‍ ഇടക്ക്‌ താഴോട്ട്‌ മൂക്കുകുത്തികൊണ്ടിരുന്നു.. ടീച്ചര്‍ ഇംഗ്ലീഷ്‌ ക്ലാസ്സ്‌ തുടങ്ങിയിരിക്കുന്നു. ഹെഡ്‌മാഷ്‌ ഒരു പെണ്‍കുട്ടിയുടെ കൈപിടിച്ചുകൊണ്ട്‌ ക്ലാസിലേക്ക്‌ കയറി വന്നു."ടീച്ചറെ പുതിയ കുട്ടിയാണ്‌.ബോംബെയില്‍ ജനിച്ചുവളര്‍ന്നതാണ്‌.മലയാളം അത്രക്കങ്ങ്‌ട്‌ പോര. ഒന്ന് ശ്രദ്ധിച്ചോളൂ ട്ടോ.." ഹെഡ്‌മാഷ്‌ പറഞ്ഞു. ടീച്ചര്‍ സമ്മതഭാവത്തില്‍ തലയാട്ടി. ഞാന്‍ ആ കുട്ടിയെ ശ്രദ്ധിച്ചു. ചെറിയ വട്ടക്കണ്ണട വെച്ച മുഖം. മുടി കാതിനു താഴെ വെച്ച്‌ വെട്ടി ഒതുക്കി വെച്ചിരിക്കുന്നു. രണ്ട്‌ കൈകളിലും നിറയെ ചുവന്ന വളകള്‍. മുഖത്ത്‌ തെല്ലൊരു അഹങ്കാര ഭാവം . അതോ എനിക്കു വെറുതെ തോന്നിയതോ?..ടീച്ചര്‍ ആ കുട്ടിയെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തി. ടീച്ചര്‍ എന്തൊക്കെയോ ചോദിച്ചു. ഓരോ ചോദ്യത്തിനും ആ കുട്ടി തലയാട്ടി കൊണ്ടിരുന്നു. ഇടക്ക്‌ "നഹി" എന്നോ മറ്റോ പറഞ്ഞു.ഞാന്‍ അവളുടെ മുഖത്തേക്ക്‌ തന്നെ നോക്കിയിരിക്കയായിരുന്നു. എന്തൊക്കെയോ ആ കുട്ടിയില്‍ നിന്നും മനസ്സിലാക്കിയ പോലെ ടീച്ചര്‍ അവളെക്കുറിച്ച്‌ അല്‍പം പുകഴ്‌ത്തിപറഞ്ഞു. ബോംബെയിലെ സ്‌കൂളില്‍ നിന്നും ഒന്നാമതായി ജയിച്ചുവന്നതാണെത്രേ!!."വെറുതെയല്ല മുഖത്ത്‌ ഒരു അഹങ്കാരഭാവം" ഞാന്‍ മനസ്സില്‍ കരുതി.ഇന്റെര്‍വല്‍ സമയത്ത്‌ ഞാന്‍ ഒന്ന് ചങ്ങാത്തം കൂടാന്‍ ശ്രമിച്ചു. പക്ഷെ ആ കുട്ടിക്ക്‌ കണ്ട ഭാവം ഇല്ല. എങ്കിലും ഇടക്കെല്ലാം ഒഴിഞ്ഞു നിന്ന് ആ കുട്ടിയെ നിരീക്ഷിക്കുക എന്റെ പതിവായി.ക്ലാസ്സില്‍ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും താമസിയാതെ ഞങ്ങള്‍ തമ്മില്‍ ചെറിയൊരു മത്‌സരം നിലവില്‍ വന്നു. ഒരു ദിവസം അവള്‍ ക്ലാസ്സില്‍ ഹിന്ദിപാട്ട്‌ പാടിയത്‌ എന്റെ മനസ്സില്‍ ഒരു പോലെ സങ്കടവും സന്തോഷവും ഉണ്ടാക്കി. എനിക്ക്‌ അങ്ങനെ പാടാന്‍ കഴിയില്ലല്ലോ എന്ന സങ്കടവും മനോഹരമായി പാടുന്ന അവളുടെ മുഖത്തേക്ക്‌ നോക്കിയപ്പോഴുണ്ടായ ആനന്ദവും വേര്‍തിരിച്ചെടുക്കാന്‍ ഞാന്‍ നന്നേ പാടു പെട്ടു.

ഞാനടക്കം അധികം കുട്ടികളും വീട്ടില്‍നിന്നും ഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്ന പതിവാണ്‌.ഉച്ചക്ക്‌ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. അടുത്തു വീടുള്ള കുട്ടികള്‍ മാത്രമാണ്‌ ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോകുന്നത്‌. അവള്‍ രണ്ടാമത്തെ ഗണത്തില്‍ ആയിരുന്നു. അവളുടെ തൊട്ടടുത്ത വീട്ടില്‍ നിന്നും വരുന്ന ഒരു ആണ്‍കുട്ടി കൂടി ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നു. അവനുമായി ഞാന്‍ ചങ്ങാത്തം സ്ഥാപിച്ചു.സ്‌കൂളിന്റെ പടിക്കലെ പെട്ടികടയില്‍ നിന്നും വാങ്ങിക്കുന്ന കാരക്ക മുട്ടായിയും നെല്ലിക്ക ഉപ്പിലിട്ടതും എല്ലാം വാങ്ങികൊടുത്ത്‌ ഞാന്‍ അവനെ പാട്ടിലാക്കി. അങ്ങനെ ഉച്ചഭക്ഷണത്തിന്‌ ബെല്ലടിച്ചാല്‍ ഞാന്‍ ഭക്ഷണം കഴിച്ചു തീരുന്നത്‌ വരെ അവന്‍ കാത്ത്‌ നില്‍ക്കും. ഭക്ഷണം കഴിച്ച്‌ ഞങ്ങള്‍ ഒരുമിച്ച്‌ അവന്റെ വീട്ടിലേക്ക്‌ പോകും. അകത്ത്‌, അവന്‌ അമ്മ ഭക്ഷണം ഉരുളയാക്കി വായില്‍ വാരിക്കൊടുക്കുമ്പോള്‍,ഞാന്‍ പുറത്ത്‌ ഉമ്മറത്തിരുന്ന്‌ അടുത്തുള്ള അവളുടെ വീട്ടിലേക്ക്‌ എത്തിനോക്കിക്കൊണ്ടിരിക്കും. മടക്കയാത്രയില്‍ അവള്‍ക്ക്‌ പിന്നില്‍ ഞങ്ങള്‍ ഉണ്ടാകും , അകമ്പടിയായി.. ക്രമേണ ഞങ്ങള്‍ ചെറിയ ചങ്ങാത്തത്തിലായി. അധികം സംസാരിക്കാറില്ലെങ്കിലും അവളുടെ ഇടക്കുള്ള ഒന്ന് രണ്ട്‌ വാക്കുകളും പുഞ്ചിരിയും എന്നെ തൃപ്‌തിപ്പെടുത്തിയിരുന്നു.

ചീപ്പിലെ വെള്ളം കുറേശ്ശെയായി താണുതുടങ്ങിയിരിക്കുന്നു.സീതത്തോടിന്റെ ഓരത്ത്‌ നിറഞ്ഞുനില്‍ക്കുന്ന കൈതക്കാട്ടില്‍ നിന്നും കൈതപ്പൂവിന്റെ ഗന്ധം പരന്നു തുടങ്ങി. കോളാമ്പിപ്പൂവും കൂത്താടിച്ചിയും എല്ലാം നിറഞ്ഞു പൂത്തു നില്‍ക്കുകയാണ്‌... ഇന്ന് ഓണപരീക്ഷയുടെ ഉത്തരക്കടലാസ്‌ കിട്ടി.ക്ലാസ്സില്‍ ഒന്നാമത്‌ ഞാനാണ്‌. അവള്‍ക്ക്‌ രണ്ടാം സ്ഥാനം. ഹിന്ദിയില്‍ എനിക്ക്‌ 50 ല്‍ 49 അവള്‍ക്ക്‌ 48. പാവം അതിലെങ്കിലും അവള്‍ക്ക്‌ ഒന്നാം സ്ഥാനം വേണ്ടതായിരുന്നു. എന്തോ എനിക്ക്‌ അവളോട്‌ സഹതാപം തോന്നി. ഹിന്ദി ടീച്ചര്‍ക്ക്‌ "സ്‌റ്റെപ്‌ കട്ട്‌" സ്‌റ്റെയിലില്‍ മുടി വെട്ടിയ കുസൃതിനിറഞ്ഞ മുഖമുള്ള ആണ്‍കുട്ടിയോട്‌ കൂടുതല്‍ വാത്‌സല്യം തോന്നിയോ?. അവളോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടോ എന്തോ ഹിന്ദി ടീച്ചറോട്‌ എനിക്ക്‌ ചെറിയ അമര്‍ഷം തോന്നി...
മാര്‍ക്കുകള്‍ തമ്മില്‍ ഒത്തുനോക്കുകയായിരുന്നു ഞങ്ങള്‍ . അപ്പോഴാണ്‌ ക്ലാസ്സിലെ രണ്ടു വില്ലന്മാരുടെ രംഗപ്രവേശം. ഞങ്ങളുടെ ചങ്ങാത്തം അവരെ അലോസരപ്പെടുത്തിയിരുന്നു.അവരില്‍ ഒരാള്‍ പലതവണ അവളെ നമ്പറിട്ട്‌ നോക്കിയതാണ്‌.അവന്‍ ഞങ്ങളുടെ അടുത്തുവന്ന് അവളുടെ തലയില്‍ ചെറുതായൊരു കിഴുക്ക്‌ കൊടുത്തു. എനിക്ക്‌ സഹിക്കാനായില്ല . ഞാന്‍ അവനെ പിടിച്ചു ഉന്തി നീക്കി. കായികബലത്തില്‍ അവര്‍ രണ്ടുപേരും എന്നേക്കാള്‍ മുന്‍പിലായിരുന്നു. അവര്‍ ശരിക്കും പെരുമാറിയപ്പോള്‍ ഞാന്‍ നിലത്തു വീണുപോയി.ചോര പൊടിയുന്ന കൈകളില്‍ അവള്‍ തലോടിയപ്പോള്‍ എനിക്ക്‌ സന്തോഷമായി. ഞാന്‍ മനസ്സിന്റെ വേദന കടിച്ചമര്‍ത്തി പുഞ്ചിരിച്ചു. സംഭവം പെട്ടെന്നു തന്നെ എന്റെ ഇക്കായുടെ ചെവിയിലെത്തി. അനിയന്റെ മേല്‍ കൈവെച്ചവരെ പെരുമാറാന്‍ തന്നെയാണ്‌ ഇക്കായുടേയും കൂട്ടരുടേയും തീരുമാനം. വളരെ കഷ്‌ടപ്പെട്ട്‌ ഞാന്‍ അവരെ ഒതുക്കി നിറുത്തുന്നതില്‍ വിജയിച്ചു."ഒരു ദിവസം ഞാന്‍ അവനിട്ട്‌ കൊടുക്കും " ഇക്ക ആത്‌മരോഷത്താല്‍ പറയുന്നുണ്ടായിരുന്നു. എന്തായാലും വീട്ടില്‍ അറിയാതെ ആ സംഭവം അങ്ങനെ അവസാനിച്ചു.

വിദ്യാലയദിനങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു വീണു. വര്‍ഷാവസാന പരീക്ഷയുടെ അവസാനദിവസം..അവസാനപരീക്ഷയും എഴുതിതീര്‍ത്ത്‌ സ്‌കൂള്‍ ഗേറ്റിന്റെ വെളിയിലിറങ്ങിയ ഞാന്‍ , കുറേ കുട്ടികള്‍ വട്ടം കൂടി നില്‍ക്കുന്നത്‌ കണ്ടു. തിരക്കിനിടയിലൂടെ നുഴഞ്ഞ്‌ അകത്ത്‌ കടന്ന ഞാന്‍ കണ്ടത്‌, പഴയ ആ വില്ലന്‍ കഥാപാത്രത്തെ ഇക്ക പപ്പടം പോലെ മലര്‍ത്തിയടിച്ച്‌ ഇട്ടിരിക്കുകയാണ്‌. രണ്ടുപേരുടെയും ദേഹത്ത്‌ അവിടവിടെ മുറിവുകള്‍. കാഴ്‌ചക്കാര്‍ ഹര്‍ഷാരവം മുഴക്കുന്നുണ്ട്‌.എന്നെ കണ്ട ഇക്ക കലാപരിപാടി അവസാനിപ്പിച്ച്‌ എന്റെ കയ്യും പിടിച്ച്‌ തിരക്കില്‍ നിന്നും മെല്ലെ വലിഞ്ഞ്‌, നേരെ വെച്ചു പിടിച്ചു.. വീട്ടിലേക്ക്‌.... എനിക്ക്‌ കരച്ചില്‍ വന്നു. ഇക്ക കണ്ണുരുട്ടി കാണിച്ച്‌ ഭീഷണിപ്പെടുത്തി മിണ്ടാതിരിക്കാന്‍ പറഞ്ഞു. എന്റെ കരച്ചില്‍ അടക്കിപ്പിടിച്ച തേങ്ങലായി മാറി. വഴിയില്‍ സീതത്തോട്ടിലിറങ്ങി ഇക്ക കയ്യും മുഖവും കഴുകി വൃത്തിയാക്കി. എന്നിരുന്നാലും ഞങ്ങള്‍ എത്തും മുന്‍പേ സംഭവം വീട്ടില്‍ അറിഞ്ഞു. അയല്‍പക്കത്തെ ചേച്ചിമാര്‍ ആ കാര്യത്തില്‍ കൃത്യനിഷ്ഠ പാലിച്ചു. പിന്നെത്തെ കാര്യം പറയണ്ട!!! എന്റെ തടസ്സവാദങ്ങള്‍ വകവെക്കാതെ, കരിവള്ളികോലുകൊണ്ട്‌ ഉമ്മ ഇക്കാക്കിട്ട്‌ നല്ലവണ്ണം കൊടുത്തു. കൂട്ടത്തില്‍ രണ്ടു മൂന്നെണ്ണം എനിക്കും കിട്ടി.

വേനലവധി സന്തോഷം നിറഞ്ഞതായിരുന്നു. ബന്ധുവീടുകളിലും മറ്റുമായി കുറെ ദിവസം കറങ്ങി നടന്നു. ഇടക്കിടക്ക്‌ അവളുടെ ഓര്‍മ്മകള്‍ എന്നെ നൊമ്പരപ്പെടുത്താറുണ്ട്‌.റിസല്‍ട്ട്‌ അറിയാന്‍ സ്‌കൂളില്‍ പോകുന്ന ദിവസം കാണാം എന്ന് ഞാന്‍ മനസ്സില്‍ കരുതിയിരുന്നു. എന്നാല്‍ ഉമ്മാടെ വീട്ടില്‍ ആയിരുന്ന എന്നെ അവിടെനിന്ന് വിടാന്‍ ഉമ്മുമ്മ സമ്മതിച്ചില്ല. ഞാന്‍ വാശി പിടിച്ചു എങ്കിലും ഇക്ക പോയി രണ്ടുപേരുടേയും റിസല്‍ട്ട്‌ അറിഞ്ഞു വന്നാല്‍ മതിയെന്നായിരുന്നു തീരുമാനം. ഞാന്‍ തീര്‍ത്തും നിരാശനായി.ബന്ധുവീടുകളിലെ സന്ദര്‍ശനം എല്ലാം കഴിഞ്ഞ്‌ സ്‌കൂള്‍ തുറക്കുമ്പോഴേക്കും വീട്ടില്‍ തിരിച്ചെത്തിയ എന്നെ സ്വീകരിച്ചത്‌ മറ്റൊരു വാര്‍ത്തയാണ്‌.എട്ടിലേക്ക്‌ ജയിച്ച ഇക്കായുടെ കൂടെ ആറാം ക്ലാസ്സിലേക്ക്‌ ജയിച്ച എന്നെയും പട്ടണത്തിലെ വലിയ സ്‌കൂളില്‍ ചേര്‍ക്കാനാണ്‌ തീരുമാനം. പട്ടണത്തിലെ സ്‌കൂള്‍ ഒന്നു മുതല്‍ പത്താം തരം വരെയുള്ള സ്‌കൂള്‍ ആണ്‌. എന്റെ എല്ലാ ഉന്മേഷവും നശിച്ചു. പഴയ സ്‌കൂളില്‍ തന്നെ തുടര്‍ന്നാല്‍ , ഇക്കയില്ലാതെ ക്ലാസ്സിലെ വില്ലന്മാരെ നേരിടേണ്ടി വരുന്നതോര്‍ത്ത്‌ ആശങ്കയുണ്ടായിരുന്നുവെങ്കിലും, അതേ സ്‌കൂളില്‍ തുടരാന്‍ കഴിയാത്തതിന്റെ മനോവേദന എന്റെ ഹൃദയത്തില്‍ നിന്നും തികട്ടി വന്നു. അതിന്റെ മൂലകാരണം അവളെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു. അവള്‍ക്ക്‌ മുന്‍പില്‍ മറ്റുള്ള പ്രതിബന്ധങ്ങള്‍ എനിക്ക്‌ പ്രശ്‌നമല്ലായിരുന്നു.അവളെ ഇനി കാണാന്‍ പറ്റുമൊ?.. എന്റെ മനസ്സ്‌ അതോര്‍ത്ത്‌ ആശങ്കാകുലമായി.

സ്‌കൂള്‍ തുറന്ന ആദ്യദിവസം തന്നെ ഇക്കയും ഉമ്മയും ഒന്നിച്ച്‌ ടി സി വാങ്ങല്‍ എന്ന മഹത്തായ കര്‍മ്മത്തിനായി പുറപ്പെട്ടു. ഇത്തവണ പുതുവസ്‌ത്രങ്ങളോ,പുത്തന്‍ കുടയോ എന്നെ സന്തോഷിപ്പിച്ചില്ല. അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. ചാറ്റല്‍ മഴ ,.. എന്റെ ഹൃദയവേദനക്കൊപ്പം പ്രകൃതിയും വിലപിക്കുകയാണോ!!?..വഴിയില്‍ കിന്നാരം പറയാനെത്തിയ കിളികളും ഇളംകാറ്റും ചീപ്പിലെ പുതുവെള്ളവും എന്നെ ആകര്‍ഷിച്ചില്ല...സ്‌കൂള്‍ ഓഫീസിന്റെ വരാന്തയില്‍ ഊഴം കാത്തു നില്‍ക്കുമ്പോഴും എന്റെ കണ്ണുകള്‍ അവളെ തിരയുകയായിരുന്നു.. ഒരു നോക്ക്‌ കണ്ടിരുന്നെങ്കില്‍... ആറാം ക്ലാസ്സ്‌ സി യില്‍ ആയിരിക്കും . ആ വശത്തേക്ക്‌ ഞാന്‍ ഏന്തിവലിഞ്ഞു നോക്കി. ജനലിനപ്പുറം കുട്ടികള്‍ കലപില കൂട്ടുന്നു.. ആരുടേയും മുഖങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല..അശ്രുകണങ്ങള്‍ നിറഞ്ഞ മിഴികള്‍ അവളെ മാത്രം തേടുകയായിരുന്നു. ഇടയ്ക്ക്‌ ആരൊക്കെയോ വന്ന് കുശലം ചോദിച്ചു. ആ സ്‌കൂള്‍ വിട്ട്‌ പോകുന്നതിന്റെ കാരണം തിരക്കുന്നവര്‍. എല്ലാ ഉത്തരങ്ങളും ഒരു മന്ദഹാസത്തില്‍ ഒതുക്കാന്‍ ശ്രമിച്ചു .ടിസിയും വാങ്ങി ഇക്കയും ഉമ്മയും ഒത്ത്‌ സ്‌കൂളിന്റെ പടിയിറങ്ങുമ്പോള്‍, എന്റെ ശ്രദ്ധ പുറകോട്ട്‌ തന്നെയായിരുന്നു. ഉമ്മ ഇടതുകൈക്ക്‌ പിടിച്ച്‌ വലിച്ച്‌ വേഗം നടക്കാന്‍ ഉത്തരവിട്ടു. ഒരു നിമിഷം ഞാന്‍ ഒന്ന് തിരിഞ്ഞു നിന്നു. ഞാന്‍ കണ്ടു.. ആറാം ക്ലാസ്സിലെ ജനലിനപ്പുറം അവളുടെ സുന്ദരമുഖം . അവള്‍ എന്നെ നോക്കി പുഞ്ചിരിക്കയാണോ?.. വേദന നിറഞ്ഞ ആ പുഞ്ചിരി ഞാന്‍ തിരിച്ചറിഞ്ഞു.... ഉമ്മയുടെ ശബ്‌ദം വീണ്ടും ഉയര്‍ന്നതോടെ, ഞാന്‍ സ്‌കൂളിന്റെ പടികള്‍ വേഗത്തില്‍ ചാടിയിറങ്ങി. കാല്‍ എന്തോ ഒന്നില്‍ തട്ടി. വലതു കാലിന്റെ ചെറുവിരല്‍ മൂര്‍ച്ചയുള്ള എന്തോ ഒന്നില്‍ തട്ടി ചെറുതായൊന്നു മുറിഞ്ഞു. ചോര പൊടിയുന്നു.. ഞാന്‍ കുനിഞ്ഞിരുന്ന് കാലില്‍ കൊണ്ട വസ്‌തു കയ്യിലെടുത്തു. ഒരു ചുവന്ന വളപ്പൊട്ട്‌!!.. ഇത്‌ .. ഇത്‌ ... അവളുടെ കൈകള്‍ അലങ്കരിച്ചിരുന്ന വളകള്‍.. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി.. ആ വളപ്പൊട്ടും കയ്യിലേന്തി ഞാന്‍ നടന്നു .. ഉമ്മാക്കും ഇക്കാക്കും പുറകേ....മറ്റൊരു നഷ്ടപ്പെടലിന്റെ വ്യഥയും മനസ്സിലേറ്റി...

Sunday, February 05, 2006

ഒരു ദേശാടനപക്ഷിയുടെ ..

"ഒരു ദേശാടനപക്ഷിയുടെ തേങ്ങല്‍"

സ്ഥലം മാറ്റ ഉത്തരവുമായി സമുദ്രതീരത്തെ ക്ഷേത്രനഗരിയിലേക്കുള്ള ബസ്‌ യാത്രയില്‍ അമ്മയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു... " ഇനിയെങ്കിലും ഈ കഥയും കവിതയും എല്ലാം ഒന്ന്‌ ഒതുക്കി വെച്ച്‌ ഒരു കല്യാണം കഴിക്കണം.എനിക്കു വയ്യാണ്ടായിരിക്കണു" ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും സാഹിത്യവും മനസ്സിലേറ്റിയുള്ള എന്റെ ഊരുചുറ്റല്‍ അമ്മയെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. എന്തായാലും എത്രയും പെട്ടെന്ന്‌ അമ്മയെ ഇങ്ങോട്ടു കൊണ്ടുവരണം അമ്മയുടെ ഇഷ്ടദേവന്റെ സാന്നിധ്യമുള്ള ഈ നഗരത്തിലേക്കുള്ള പറിച്ചു നടല്‍ ഇത്തവണ അമ്മയ്ക്കും സ്വീകാര്യമായിരിക്കും.കിഴക്കേനടയില്‍ ബസ്സിറങ്ങി മുന്‍പേ പറഞ്ഞുവെച്ചിരുന്ന താമസസ്ഥലത്തേക്കു നടക്കുമ്പോള്‍ ആ വലിയ ബോര്‍ഡ്‌ ശ്രദ്ധിച്ചിരുന്നു."പബ്ലിക്‌ ലൈബ്രറി".. ചുറ്റും ചെറിയൊരു ഉദ്യാനം...അങ്ങിങ്ങായി സിമന്റ്‌ ബെഞ്ചുകള്‍.. ശബരിമല സീസണ്‍ ആയതുകൊണ്ടാകാം തീര്‍ത്ഥാടകരുടെ തിരക്ക്‌ കൂടുതലാണ്‌. ഞാന്‍ നടത്തത്തിന്റെ വേഗത കൂട്ടാന്‍ ശ്രമിച്ചു.ഒരു പഴയ ഇല്ലം വക ആ കെട്ടിടത്തിന്റെ ഗേറ്റ്‌ കടന്നു ചെല്ലുമ്പോള്‍,എനിക്കായി എന്റെ കൂട്ടുകാരന്‍ കണ്ടെത്തിയ കുശിനിക്കാരന്‍ താക്കോലുമായി,എന്റെ വരവ്‌ പ്രതീക്ഷിച്ചെന്നപോലെ കാത്തു നിന്നിരുന്നു.വരാന്തയില്‍ ചാരിവെച്ചിരുന്ന ബോര്‍ഡിലേക്കുള്ള എന്റെ സംശയകരമായ നോട്ടം മനസ്സിലാക്കി "ചാമി" പറഞ്ഞു."ഇവിടെ ഇതിനു മുന്‍പ്‌ ഒരു നൃത്തവിദ്യാലയമായിരുന്നു അണ്ണാ". " ചാമി, എന്റെ കുശിനിക്കാരന്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തമിഴ്‌ നാട്ടില്‍ നിന്നും ഈ ക്ഷേത്ര നഗരിയില്‍ എത്തിപ്പെട്ടതാണ്‌.വാതില്‍ തുറന്നു അകത്തു കടക്കുമ്പോള്‍ അകത്തളങ്ങളില്‍ എവിടെയോ ഒരു ചിലങ്കയുടെ നാദം അകന്നകന്ന് പോകുന്നതു പോലെ തോന്നി
ഇന്നു തന്നെ ഓഫീസില്‍ ജോയിന്‍ ചെയ്യണമെന്നതിനാല്‍ ചാമിക്ക്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ എല്ലാം നല്‍കി പെട്ടെന്നു ഇറങ്ങി.ഇന്നെന്തായാലും ഉച്ചഭക്ഷണം ഹോട്ടലില്‍ നിന്നാകാം.ആദ്യദിവസം ആയതിനാല്‍ ഓഫീസില്‍ അധികം ജോലിയൊന്നും ഉണ്ടായിരുന്നില്ല. ചില പരിചയപ്പെടലുകള്‍. അത്യാവശ്യം ചില ഫയലുകള്‍ ഒന്നു മറിച്ചുനോക്കി. ബോറടിച്ചപ്പോള്‍ എല്ലാം അടച്ചുവെച്ചു. വൈപരീതമായി തോന്നാം. പക്ഷേ സര്‍ക്കാറിന്റെ ഈ ചുവപ്പുനാട ഫയലുകള്‍ എന്നും ബോറടിപ്പിച്ചിട്ടേയുള്ളു.എല്ലാം പ്രഹസനങ്ങള്‍ കുത്തി നിറച്ച വെറും കടലാസുകഷണങ്ങള്‍ മാത്രമോ..
ഓഫീസില്‍ നിന്നും അല്‍പം നേരത്തെയിറങ്ങി. കോഫിഹൌസില്‍നിന്നും ഒരു ചായയും കുടിച്ച്‌ നേരെ കിഴക്കേ നടയിലേക്കു നടന്നു.അയ്യപ്പഭക്തരുടെ ശരണം വിളിയും വഴിയോരക്കച്ചവടക്കാരുടെ ശബ്ദകോലാഹലങ്ങളും ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. അവിടവിടെ തീര്‍ത്ഥാടകര്‍ കച്ചവടക്കാരെ വട്ടംകൂടി നിന്ന്‌ വിലപേശുകയാണ്‌. തമിഴ്‌ നാട്ടില്‍നിന്നും ആന്ധ്രയില്‍ നിന്നും ഉള്ളവരാണ്‌ തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും.കറുത്ത നീളമുള്ള കുടകളൂം വലിയ ടോര്‍ച്ചുകളൂം അവര്‍ ഇങ്ങനെ വാങ്ങിച്ചുകൂട്ടുന്നത്‌ എന്തിനാണ്‌!! തീര്‍ത്ഥാടനമെന്നതിലുപരി ഒരു ഉല്ലാസയാത്രയുടെ ആഹ്ലാദമാണ്‌ ആ മുഖങ്ങളില്‍.നടയിലേക്കു അടുക്കുന്തോറും ഭക്തിയുടെ നിശ്ശബ്ദ ശാന്തത കൈവന്നിരിക്കുന്നു. ആ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട്‌ ശുദ്ധസംഗീതത്തിന്റെ അലയൊലികള്‍. ക്ഷേത്രം വക ഓഡിട്ടോറിയത്തില്‍ സംഗീതസദസ്സ്‌ നടക്കുകയാണ്‌.മനസ്സില്‍ താളം പിടിച്ച്‌ ക്ഷേത്രക്കുളത്തിന്റെ ഓരം ചാരി ഞാന്‍ പടിഞ്ഞാറെ നടയിലേക്കു നടന്നു. അവിടെയും തിരക്ക്‌ ഒട്ടും കുറവല്ല. വീഥിക്ക്‌ ഇരുവശവും കൌതുകവസ്തുക്കള്‍ വില്‍ക്കുന്ന ചെറിയ ചെറിയ ഷോപ്പുകള്‍. പൂക്കടകള്‍,റസ്റ്ററെന്റുകള്‍,ഫേബ്രിക്സ്‌ ഷോപ്പുകള്‍... കാസ്സറ്റ്‌ കടയില്‍ നിന്നും അയ്യപ്പ ഭക്തിഗാനം ഉയര്‍ന്നുകേള്‍ക്കുന്നു.ഇരുമ്പുപോസ്റ്റുകൊണ്ടു വേര്‍തിരിച്ച മെയിന്‍ റോഡിലേക്കു കടക്കുന്ന വഴിയിലെ ആ ബുക്സ്റ്റാളിലേക്ക്‌ ഞാന്‍ കയറി. എല്ലാ തരം പുസ്തകങ്ങളും ചിട്ടയായി അടുക്കി വെച്ചിരിക്കുന്നു. എല്ലാം ഒന്നു ഓടിച്ചുനോക്കി ഒരു സായാഹ്നപത്രവും വാങ്ങി അവിടെനിന്നും ഇറങ്ങി. നേരേ കടല്‍തീരത്തേക്ക്‌ നടന്നു.
തീരത്തെ പുല്‍കാന്‍ പാഞ്ഞടുക്കുന്ന തിരകളും കഥപറയുന്ന മണല്‍തരികളും തീരത്തെ ഇളം കാറ്റും എന്നും എന്നെ ആകര്‍ഷിച്ചിരുന്നു.കടല്‍തീരത്തും സാമാന്യം നല്ല തിരക്കാണ്‌.ഉല്ലാസയാത്രക്ക്‌ വന്നവരും തീര്‍ത്ഥാടകരും ചെറുകച്ചവടക്കാരും എല്ലാം...പൂഴിയില്‍ അമരുന്ന പാദങ്ങളെ വലിച്ചെടുത്ത്‌ ഞാന്‍ മെല്ലെ നടന്നു.ബഹളങ്ങളില്‍ നിന്നും അകന്ന്‌ സ്വസ്ഥമായി എവിടെയെങ്കിലും ഇരുന്നു പത്രം വായിക്കണം.തീരത്തോട്‌ ചേര്‍ന്നു വായുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന പലവര്‍ണങ്ങളിലുള്ള ഒരു പാടു ബലൂണുകള്‍ എന്റെ ദൃഷ്ടിയില്‍ പെട്ടു.അവ മെല്ലെ മെല്ലെ അടുത്തേക്കു വരികയാണ്‌.കൈകൊണ്ടു ചലിപ്പിക്കുന്ന ഒരു മുച്ചക്രവാഹനത്തില്‍ കോര്‍ത്തുവെച്ച പല വര്‍ണങ്ങളിലുള്ള കുറേ ബലൂണുകള്‍.അതൊരു ബലൂണ്‍ വില്‍പനക്കാരനാണ്‌.വികലാംഗനായ ബലൂണ്‍ വില്‍പനക്കാരന്‍.വണ്ടി എന്റെ അടുക്കല്‍ എത്തിയിരുന്നു."സാറെ ബലൂണ്‍ വേണോ? " ചിരപരിചിതനെപ്പോലെ അയാള്‍ ഒന്നു ചിരിച്ചു. ഞാന്‍ ഒന്നു സൂക്ഷിച്ചു നോക്കി. ഷേവ്‌ ചെയ്യാത്ത മുഖം,പക്ഷേ തിളക്കമുള്ള കണ്ണുകള്‍.എന്റെ താല്‍പര്യം മനസ്സിലാക്കി അയാള്‍ സ്വയം പരിചയപ്പെടുത്തി."സാര്‍ ഞാന്‍ കാദര്‍.." പുഞ്ചിരിച്ചുകൊണ്ടു ഞാനും സ്വയം പരിചയപ്പെടുത്തി. നഷ്ടപ്പെട്ട വലതുകാലിന്റെ നഗ്നമായ അഗ്രം തുണികൊണ്ടു മറക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു അയാള്‍. അപ്പോഴാണ്‌ വണ്ടിയില്‍ ചാരിനില്‍കുന്ന രണ്ടു കുട്ടികളെ ഞാന്‍ ശ്രദ്ധിച്ചത്‌.ഒരു കൈകൊണ്ടു കീറനിക്കര്‍ മുറുകെപ്പിടിച്ച്‌ രണ്ടുപേരും എന്നെ തന്നെ നോക്കുകയായിരുന്നു. "എന്റെ മക്കളാണ്‌" കാദര്‍ പറഞ്ഞു.കാദര്‍ പിന്നേയും എന്തൊക്കെയോ പറഞ്ഞു.... ഏതോ മുജ്ജന്മ ബന്ധം പോലെ ഞങ്ങള്‍ പെട്ടെന്ന്‌ അടുത്തു.ഞാന്‍ രണ്ടു വര്‍ണബലൂണുകള്‍ വാങ്ങി കാദറിന്റെ മക്കളുടെ കയ്യില്‍ വെച്ചുകൊടുത്തു.ഇതിനു മുന്‍പ്‌ ആരും അവര്‍ക്ക്‌ ബലൂണുകള്‍ സമ്മാനിച്ചിട്ടില്ലെന്നു തോന്നുന്നു. അവരുടെ മുഖം തിളങ്ങിയിരിക്കുന്നു. ബാപ്പ വില്‍ക്കുന്ന ബലൂണുകള്‍ ഒരിക്കലും ആ കുരുന്നുകള്‍ക്ക്‌ അവകാശപ്പെട്ടതായിരുന്നില്ലേ?കാദറിനോട്‌ യാത്ര പറയുമ്പോള്‍, അല്‍പനേരം ഇരുന്ന്‌ പത്രത്തോട്‌ സല്ലപിക്കാനുള്ള ഒരു തണല്‍ തേടുകയായിരുന്നു എന്റെ കണ്ണുകള്‍. അസ്തമയത്തിനു ശേഷമാകാം മടക്കയാത്ര.
ദിവസങ്ങള്‍ കടന്നു പോയി. എന്റെ സായന്തനങ്ങളില്‍ പബ്ലിക്‌ ലൈബ്രറിയും കടല്‍തീരവും പിന്നെ കാദറും നിറഞ്ഞു നിന്നു.ലൈബ്രറിയില്‍ നിന്നും ഒരു പുസ്തകവുമെടുത്ത്‌ നേരെ കടല്‍തീരത്തേക്ക്‌,അല്‍പം വായനയും, പിന്നെ അസ്തമയവും ദര്‍ശിച്ച്‌ പടിഞ്ഞാറെ നടയില്‍ കയറി തൊഴുത്‌ ഒരു മടക്കയാത്ര.ഇതിനിടയില്‍ കാദറുമായി എന്തെന്നില്ലാത്ത ഒരു ആത്മബന്ധം സ്ഥാപിച്ചു കഴിഞ്ഞിരിന്നു.ചാമിയില്‍ നിന്നാണ്‌ കാദറിനെക്കുറിച്ച്‌ കൂടുതല്‍ അറിഞ്ഞത്‌. പുരോഗമനചിന്താഗതികളുമായി ലോകത്തെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട്‌ കടല്‍തീരത്തെ കുടിലില്‍ വളര്‍ന്ന ഒരു യൌവനം.പിന്നെ അശാന്തിയുടെ വിത്തുകളുമായി ആ തീരത്ത്‌ ആഞ്ഞടിച്ച വര്‍ഗ്ഗീയ കലാപത്തില്‍ കാദറിനു നഷ്ടമായത്‌ ഒരു കാലും സ്വന്തം ഭാര്യയും. ഭക്തിയും ശാന്തിയും വഴിഞ്ഞൊഴുകുന്ന ആ തീരത്തിന്റെ മറ്റൊരു രൌദ്രഭാവത്തിന്റെ ബാക്കിപത്രം. ആ തീരത്തെ എന്റെ എല്ലാ സായാ ഹ്നങ്ങളിലും ഞാന്‍ ആദ്യം തേടുന്നത്‌ വികലംഗര്‍ക്കുള്ള സര്‍ക്കാര്‍ സൌജന്യമായ ആ മുച്ചക്രവണ്ടിയും, പിറകെ ഒരു സാക്ഷരത കണക്കിലും ഉള്‍പ്പെടാത്ത, വിദ്യാലയം കണ്ടിട്ടില്ലാത്ത ആ കുട്ടികളേയുമാണ്‌.കുട്ടികളെ സ്കൂളിലയക്കുന്ന കാര്യം ഒരിക്കല്‍ ഞാന്‍ കാദറുമായി സംസാരിച്ചിരുന്നു. അര്‍ത്ഥമില്ല്ലാത്ത ഒരു പുഞ്ചിരിയായിരുന്നു മറുപടി. അതോ ആ പുഞ്ചിരിക്കു മറ്റു പല അര്‍ത്ഥതലങ്ങളുമുണ്ടായിരുന്നോ? ... ഈ ക്ഷേത്ര നഗരിയുടെ ചരിത്രവും ഐതിഹ്യവും പിന്നെ പുരോഗതിയുടെ പാതയില്‍ സംഭവിച്ച ഓരോ സൂക്ഷമവ്യതിയാനങ്ങളും കാദറിന്റെ വാക്കുകളിലൂടെ എനിക്കു ഹൃദ്യസ്ത്ഥമായിരുന്നു.. ഓരോ ദിവസവും കാദറിനു പറയാന്‍ ഓരോ കഥകളുണ്ടാകും.ചിരിച്ചുകൊണ്ടു പറഞ്ഞു തീര്‍ക്കുന്ന നൊമ്പരങ്ങളുടെ കഥ. മൂകസാക്ഷിയായി തീരവും തിരകളും അത്‌ ശരിവെക്കും.സീസണായാലും അല്ലെങ്കിലും കാദറിനു തിരക്കാണ്‌.കാദറിന്റെ പല വര്‍ണങ്ങളിലുള്ള ബലൂണുകള്‍ക്ക്‌ ആവശ്യക്കാര്‍ ധാരാളമാണ്‌.യുവാക്കളും മധ്യവയസ്ക്കരും കുട്ടികളും വിദ്യാര്‍ത്ഥികളും എല്ലാം എല്ലാം... വീട്ടില്‍, എന്റെ മുറി നിറയെ ഇപ്പോള്‍ പല വര്‍ണങ്ങളിലുള്ള ബലൂണുകളാണ്‌. എല്ലാ ദിവസവും കാദറില്‍ നിന്നും ഒരു ബലൂണ്‍ വാങ്ങാന്‍ ഞാന്‍ മറക്കാറില്ല.അന്നും പതിവുപോലെ തീരത്തെ എന്റെ പതിവു സങ്കേതത്തില്‍ ഒരു പുതിയ പുസ്തകത്തിന്റെ താളുകളിലൂടെ സഞ്ചരിക്കയായിരുന്നു ഞാന്‍.പെട്ടെന്ന് അല്‍പം അകലെനിന്ന് ഒരു കോലാഹലം. കാദറിന്റെ വണ്ടിക്കു ചുറ്റും കുറേ പേര്‍ കൂടി നില്‍ക്കുന്നു. കറുത്തിരുണ്ട്‌ മുടി നീട്ടിവളര്‍ത്തിയ ഒരാള്‍ ഉച്ചത്തില്‍ എന്തൊക്കെയോ പറയുന്നു. അയാള്‍ കാദറിനു നേരെ തീക്ഷ്ണമായി കയര്‍ക്കുകയാണ്‌.ആരൊക്കെയോ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്‌.കുട്ടികള്‍ വാവിട്ടു കരയുന്നു.കെട്ടുപൊട്ടിയ ബലൂണുകള്‍ സ്വതന്ത്രമായി അന്തരീക്ഷത്തില്‍ പാറിക്കളിക്കുന്നു. ഞാന്‍ എഴുന്നേറ്റ്‌ വേഗത്തില്‍ അങ്ങോട്ടു നടന്നു.അകലെ നിന്നു തന്നെ എന്നെ കണ്ടതും കാദര്‍ വേഗത്തില്‍ വണ്ടിയുമെടുത്ത്‌ പോകാന്‍ തുടങ്ങി.എന്റെ വിളികള്‍ക്ക്‌ കാതോര്‍ക്കാതെ കാദറിന്റെ വണ്ടി വേഗത്തില്‍ മുക്കുവക്കുടിലുകള്‍ക്കുള്ളില്‍ മറഞ്ഞു.എനിക്കു വല്ലാത്ത ജാള്യം തോന്നി.ആളുകള്‍ എന്തൊക്കെയോ പറയുന്നു. എന്റെ മനസ്സൂ സംഘര്‍ഷഭരിതമായി. ഞാന്‍ തിരിച്ചു നടന്നു.
നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. നേരെ പോയത്‌ ലൈബ്രറിയിലേക്കാണ്‌.മനസ്സ്‌ വളരെ അസ്വസ്ഥമാണ്‌.മനസ്സില്‍ നിന്നും ഒരായിരം ചോദ്യങ്ങള്‍ ഉയരുന്നു. ലൈബ്രറിയുടെ ജനലിനരികെയുള്ള എന്റെ സ്ഥിരം സീറ്റിലേക്ക്‌ നീങ്ങി.കുറച്ചുസമയം ഇവിടെയിരിക്കാം..ജനലിന്റെ കൊളുത്തുവിടുവിച്ച്‌ കൈകൊണ്ടു മെല്ലെ തള്ളിതുറക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് ജനലിനപ്പുറത്തുനിന്നും രണ്ടു രൂപങ്ങള്‍ ഇരുട്ടിന്റെ മറവില്‍ തെന്നിമാറി. "ബൃഹന്നള"യുടെ രൂപഭാവമുള്ള ഒരാള്‍. ബൃഹന്നളയ്ക്ക്‌ അജ്ഞാതവാസത്തിന്റെ കര്‍മ്മധര്‍മങ്ങളുടെ പിന്‍ബലമുണ്ടായിരുന്നു. പക്ഷേ ഈ രൂപം ഒരു പ്രകൃതിവിരുദ്ധഭാവമാണ്‌ എന്നില്‍ ഉളവാക്കിയത്‌. അതുകൊണ്ടുതന്നെ അവിടെ അധികം സമയം ഇരിക്കാന്‍ തോന്നിയില്ല.ഇറങ്ങി നടന്നു. ലൈബ്രറിയ്ക്കു പുറകിലെ റയില്‍`വേ സ്റ്റേഷനിലേക്കുള്ള റോഡിലൂടെ നടന്നു.ഈ റോഡ്‌ ചെന്നവസാനിക്കുന്നിടത്താണ്‌ പുതുതായി ക്ഷേത്ര നഗരിക്കു ലഭിച്ച റയില്‍`വേസ്റ്റേഷന്‍.ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു പാട്‌ ശവങ്ങളെ സംഭാവന ചെയ്യാന്‍ കഴിഞ്ഞു ഈ റയില്‍പാതക്ക്‌. തലസ്ഥാനനഗരിയില്‍ നിന്നുള്ള ട്രെയിന്‍ എത്തിയിരിക്കുന്നു.യാത്രക്കാരെ നിറച്ച റിക്ഷകളും കാല്‍നടക്കാരും കൂട്ടം കൂട്ടമായി വരുന്നു.ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും തീര്‍ത്ഥാടകരും ദീര്‍ഘയാത്ര കഴിഞ്ഞു വരുന്നവരും എല്ലാം ഒഴുകി നീങ്ങുന്നു. കേരളത്തിന്റെ പരമ്പരാഗത വസ്ത്രമണിഞ്ഞ, ദമ്പതികള്‍ എന്നു തോന്നിക്കുന്ന രണ്ടു പേരില്‍ എന്റെ ശ്രദ്ധ പതിഞ്ഞു.ഭക്തിയുടെ സാന്ത്വനം തേടി വരുന്നവരോ.. അതോ.. ക്ഷേത്രപരിധിക്കകത്തെ വിശ്രമസങ്കേതങ്ങളില്‍ റെയ്ഡിന്റെ ശല്യമില്ലെന്ന സൌകര്യത്തോടെ രാപാര്‍ക്കാന്‍ വരുന്ന അഭിനവഭക്തശിരോമണികളൊ?... ഈ വഴികള്‍, ഗോവര്‍ദ്ധന്‍ ഇറങ്ങി നടന്ന അംധേര്‍നഗരിയിലെ വീഥികളേയും ഹരിദ്വാറിലെ ഇടുങ്ങിയ ഗലികളേയും ഓര്‍മ്മിപ്പിക്കുന്നു.എന്റെ വാസസ്ഥലത്തേക്കു നീങ്ങുന്ന ഊടുവഴി എത്തിയിരിക്കുന്നു. ഇരുട്ടില്‍ നിന്നും ചില പതിഞ്ഞ ശബ്ദങ്ങള്‍. ഒരു സ്ത്രീശബ്ദമാണ്‌. മാറ്റത്തിന്റെ പാതയില്‍ നഗരത്തിന്‌ കിട്ടിയ പുതിയ വില്‍പനച്ചരക്കുകള്‍. അഴുക്കുചാലില്‍ നിന്നും ദുര്‍ഗന്ധം വമിച്ചുതുടങ്ങിയിരിക്കുന്നു.മൂക്കു പൊത്തിപിടിച്ച്‌ ഞാന്‍ മുന്നോട്ട്‌ നടന്നു.അസ്വസ്ഥമായ മനസ്സ്‌ ഇന്നത്തെ ദിവസത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു.
പിറ്റേന്ന് കാദറിനെ പ്രതീക്ഷിച്ചുകൊണ്ടാണ്‌ കടല്‍തീരത്തേക്ക്‌ നടന്നത്‌.എന്നെ കാത്തുനില്‍കുന്നതു പോലെ തെങ്ങിന്‍ തോപ്പിനരികില്‍ കാദറിന്റെ വണ്ടി.വര്‍ണനിറത്തിലുള്ള ബലൂണുകള്‍ ഇല്ല. ഞാന്‍ അടുത്തു ചെന്നു കാദര്‍ മുഖത്തേക്കു നോക്കുന്നില്ല." എന്തു പറ്റി" ഞാന്‍ ചോദിച്ചു.മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു.പിന്നീട്‌ നിറകണ്ണുകളോടെ കാദര്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു.കുറച്ചുനാളുകള്‍ക്ക്‌ മുന്‍പാണ്‌ ഈ നഗരത്തിലെ മയക്കുമരുന്നു മാഫിയയുടെ കരങ്ങളിലെ ഒരു ചട്ടുകമായി കാദര്‍ മാറിയത്‌.ആഗ്രഹിച്ചതല്ല എങ്കില്‍ പോലും....അവരുടെ നീരാളിവലയത്തില്‍ കാദര്‍ അകപ്പെട്ടുപോകുകയായിരുന്നു. കാദറിന്റെ വിവിധവര്‍ണങ്ങളിലുള്ള ബലൂണുകള്‍ക്ക്‌ മയക്കുമരുന്നിന്റെ ഗന്ധമുണ്ടായിരുന്നു.. കച്ചവടം തുടരാനുള്ള കാദറിന്റെ വിമുഖതയുടെ പരിണിതഫലമായിരുന്നു ഇന്നലത്തെ സംഭവം.സ്തബ്ധനായ ഞാന്‍ സ്ഥലകാല ബോധം വീണ്ടെടുക്കുമ്പോഴേക്കും കാദര്‍ എന്റെ മുന്‍പില്‍ നിന്നും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. മനസ്സില്‍ വല്ലാത്ത ഒരു ഭാരം പോലെ.. കണ്ണില്‍ ഇരുട്ടു കയറുന്നു.... വയ്യ..... ശരീരമാകെ തളരുന്നു.. ഞാന്‍ വേഗം തിരിച്ചു നടന്നു എത്രയും പെട്ടെന്നു എന്റെ കൂടാരത്തില്‍ തിരിച്ചെത്തണം..
മുറിയിലെത്തി കട്ടിലിലേക്ക്‌ വീഴുമ്പോള്‍ എന്റെ മനസ്സും ശരീരവും പൂര്‍ണമായും തളര്‍ന്നിരുന്നു.അറിയാതെ അറിയാതെ ഉറക്കത്തിലേക്ക്‌ വഴുതി വീണു.....ഉറക്കമുണര്‍ന്നപ്പോള്‍ ശരീരമാസകലം വേദന. ഉള്ള്‌ കുളിരുന്നതുപോലെ. നല്ല പനിയുണ്ട്‌. ചാമി കമ്പിളികൊണ്ട്‌ നല്ലവണ്ണം പുതപ്പിച്ചിരുന്നു. അരികിലെ മേശക്കുമുകളില്‍ ചുക്കു കാപ്പി. രണ്ടു ദിവസം ആ നില തുടര്‍ന്നു. ഓഫീസിലേക്ക്‌ ഒരു ലീവ്‌ ലെറ്റര്‍ എഴുതി ചാമിയുടെ കയ്യില്‍ കൊടുത്തയച്ചു.എന്റെ ഓര്‍മ്മകളില്‍ നിറയെ കാദറിനെകുറിച്ചുള്ള ചിന്തകളായിരുന്നു...നീരാളിവലയത്തിലകപ്പെട്ട കാദറിന്റെ ദൈന്യമുഖം വീണ്ടും വീണ്ടും ഓര്‍മ്മയില്‍ തെളിഞ്ഞുവന്നുകൊണ്ടിരുന്നു..രാവിലെ എഴുന്നേറ്റപ്പോള്‍ ചെറിയൊരു സുഖം തോന്നി. ഇനിയും ലീവ്‌ നീട്ടികൊണ്ടുപോകാന്‍ കഴിയില്ല.ഇന്നെന്തായാലും ഓഫീസില്‍ പോകണം. വൈകുന്നേരം കാദറിന്റെ വീട്‌ കണ്ടുപിടിക്കുക തന്നെ വേണം. ഓരോന്നു ചിന്തിച്ച്‌ മുന്‍ വശത്തേക്ക്‌ വന്നു. ഉമ്മറത്തു നിന്ന്‌ പത്രം എടുത്ത്‌ കസേരയില്‍ ചാരിയിരുന്നു. മുന്‍പേജില്‍ എന്നത്തേയും പോലെ പുതിയ പുതിയ രാഷ്ട്രീയ വാര്‍ത്തകള്‍.അകത്തെ പേജുകള്‍ ആകെ ഒന്നു കണ്ണോടിച്ചു.അവസാന പേജില്‍ ഒരു ഫോട്ടോയും വാര്‍ത്തയും. ഫോട്ടോയിലേക്ക്‌ നോക്കിയ ഞാന്‍ തളര്‍ന്നിരുന്നു പോയി... "കമിഴ്ന്നു കിടക്കുന്ന ഒരു ശവശരീരം.അടുത്ത്‌ അലമുറയിട്ടു കരയുന്ന കാദറിന്റെ മക്കള്‍" ശവശരീരത്തിലെ മുറിവുകളില്‍ രക്തം കട്ടപിടിച്ചിരിക്കുന്നത്‌ കാണാം.മയക്കു മരുന്നു മാഫിയയുടെ ഒരു വലിയ കണ്ണിയായി കാദറിനെ ചിത്രീകരിച്ചിരിക്കുന്ന വാര്‍ത്ത വായിച്ചുതീര്‍ക്കാന്‍ കണ്ണില്‍ നിറഞ്ഞ അശ്രുകണങ്ങള്‍ എന്നെ അനുവദിച്ചില്ല.കാല്‍പാദത്തില്‍നിന്നും ഒരു മരവിപ്പ്‌ അരിച്ചുകയറുന്നതു പോലെ.. ക്രമേണ അതു ശരീരത്തിലാകെ പടര്‍ന്നു കയറി.എന്റെ ബോധം നഷ്ടപ്പെടുകയാണോ.. അതാ അകലെ അനന്തതയില്‍ നിന്ന് കാദര്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു.. കാദറിന്റെ കണ്ണുകള്‍ അപ്പോഴും തിളങ്ങിക്കൊണ്ടിരുന്നു.. ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു പക്ഷേ, ചുണ്ടുകള്‍ അനങ്ങുന്നില്ല.... പ്രജ്ഞയറ്റതുപോലെ.... തെരുവുകള്‍ക്ക്‌ രണ്ടു അനാഥബാല്യങ്ങളെ സമ്മാനിച്ചുകൊണ്ട്‌,ക്ഷേത്രനഗരിയുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ മറ്റൊരു രക്തസാക്ഷി കൂടി..... ഇല്ല പ്രിയ സുഹൃത്തേ താങ്കള്‍ക്ക്‌ എന്നെ വിട്ടു പോകാനാവില്ല. എന്റെ മനസ്സ്‌ തേങ്ങുകയായിരുന്നു. ഈ ദേശാടനപ്പക്ഷിയുടെ മനസ്സില്‍ നീ എന്നും ജീവിച്ചിരിക്കും പുഞ്ചിരിക്കുന്ന ഒരു നൊമ്പരമായി..... ഹൃദയത്തിന്റെ ആഴങ്ങളില്‍ എവിടെയോ ഒരു വല്ലാത്ത നീറ്റല്‍...





Friday, January 20, 2006

തുഷാരം

തുഷാരത്തെ കുറിച്ച്‌ ഒരു വാക്ക്‌....

സഹൃദയരായ ഒരു പറ്റം മനസ്സുകളുടെ കൂട്ടായ്മ. അതിലൂടെയാണ്‌ "തുഷാരം" എന്ന ഈ ചെറിയ ഉദ്യമം സംഭവ്യമാകുന്നത്‌. ഒരു സഹൃദയന്‌ മാത്രമേ നല്ല ഒരു ആസ്വാദകനാകാന്‍ കഴിയൂ. നല്ല ആസ്വാദനത്തിലൂടെ അവന്‍ നേടുന്ന ആനന്ദം അവന്റെ മനസ്സിലെ സര്‍ഗ്ഗവാസനകളെ ഉണര്‍ത്തുന്നു.അങ്ങനെ അങ്കുരിച്ച ചില സര്‍ഗ്ഗവസന്തങ്ങള്‍, ജനുവരിയിലെ ഈ തണുത്ത പുലരിയില്‍ തുഷാരബിന്ദുക്കളായി ഇവിടെ പൊഴിയുന്നു...

നിര്‍ജ്ജീവത തളം കെട്ടിനിന്നിരുന്ന ഒരു കൂട്ടം മലയാളി മനസ്സുകള്‍ ലക്ഷ്യമില്ലാതെ സഞ്ചരിക്കയായിരുന്നു. തരിശുഭൂമിയായി മാറിക്കൊണ്ടിരുന്ന അവരുടെ മനസ്സിലേക്ക്‌ കാണാമറയത്തുനിന്നും ഒരു സാന്ത്വനവുമായി ചില മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു.പിന്നെ, ആ തരിശ്ശിലും അങ്ങിങ്ങ്‌ ഉയര്‍ന്നുനിന്ന ഹരിതവൃക്ഷങ്ങള്‍ ഒന്ന് ഇളകിയാടി...സുശാന്തഗംഭീരമായ ആ അന്തരീക്ഷത്തില്‍ ഒരു ഇളംകാറ്റിന്റെ അകമ്പടിയോടെ മഴമേഘങ്ങള്‍ പെയ്തിറങ്ങി....അവിടം സൌഹൃദത്തിന്റെ പുത്തന്‍ പുല്‍മേടുകള്‍ക്ക്‌ തുടക്കമായി...അകലങ്ങളില്‍ നിന്നും പുഞ്ചിരിയും ഐശ്വര്യവും തേജസ്സും വിനയവും വഹിച്ചുകൊണ്ട്‌ ഒരു പാട്‌ കിളികള്‍ പറന്നു വന്നു....ഒപ്പം കൊക്കുരുമ്മുന്ന ക്രൌഞ്ചമിധുനങ്ങളും...വസന്തം ഡാഫൊഡില്‍സ്‌ പൂക്കള്‍ വിരിയിച്ചുകൊണ്ട്‌ അവിടെ കിളിര്‍ത്ത പുല്‍നാമ്പുകള്‍ ഇതാ നിങ്ങള്‍ക്ക്‌ മുന്‍പില്‍ തുഷാരമായി............

Wednesday, January 18, 2006

എനിക്കറിയില്ല....

എനിക്കറിയില്ല....
എനിക്കറിയില്ല....എന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ദുഃഖം നല്‍കാന്‍ മാത്രമേ എനിക്കു കഴിഞ്ഞിട്ടുള്ളൂ... സ്‌നേഹിക്കയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നത്‌ ഒരു ഭാഗ്യമാണ്‌. ജീവിതത്തില്‍ പിന്നീട്‌ അവശേഷിക്കുന്നത്‌ അത്‌ മാത്രമാണ്‌. അപ്പോള്‍ പിന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ദുഃഖം മാത്രം നല്‍കാന്‍ കഴിയുന്നുള്ളൂ എങ്കില്‍... അത്‌ എങ്ങനെ നിര്‍വചിക്കണം എന്നെനിക്കറിയില്ല. പലപ്പോഴും ഞാന്‍ എകാന്തത ഇഷ്ടപ്പെടുന്നു.. എകാന്തതക്ക്‌ മാര്‍ദ്ദവമുള്ള കരങ്ങളുണ്ട്‌..... നശ്വരതയുടെ ഗാഥ ഉരുവിടുന്ന മഞ്ഞിന്‍ തുള്ളിയുടെ നൈര്‍മല്യമുണ്ട്‌.. അന്തിനിലാവിന്റെ നനവുറഞ്ഞ മനോഹാരിതയുണ്ട്‌.... ഏകാന്തതയില്‍ എന്നെ സ്‌നേഹിക്കൂന്നവര്‍ ഞാന്‍ സ്‌നേഹിക്കുന്നവര്‍ ഒരോരുത്തരായി എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നു.... പിന്നെ ഞാന്‍ അവരുമായി സംവദിക്കുന്നു .... ദീര്‍ഘനേരം...... ഞങ്ങളുടെ ചിന്തകള്‍ ഈരേഴുലോകവും കടന്നു കാലഭേദമന്യേ സഞ്ചരിക്കുന്നു... ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങള്‍ക്കു മുന്‍പില്‍ പ്രതിബന്ധം തീര്‍ക്കാറില്ല.......... ഓരോ ബന്ധങ്ങളും ഒരു വേഴാമ്പലിന്റെ വേപതുവോടെ ഞാന്‍ മനസ്സിലേറ്റുന്നവയാണ്‌..... എന്റെ ഹൃദയം കീറിമുറിക്കപ്പെടുമ്പോഴും അതില്‍ നിന്നു വീഴുന്ന ഒരോ തുള്ളി രക്തവും എന്റെ ഉള്‍പൂവിന്റെ സ്‌നിഗ്ദഭാവം മന്ത്രിക്കുന്നുണ്ടായിരിക്കും... അഗ്നിക്കുചുറ്റും വട്ടമിട്ടു പറക്കുന്ന ഈയാം പാറ്റകള്‍.... എത്ര വിഡ്ഡികള്‍ അല്ലേ?.. ചിറകുകള്‍ ഒരോന്നായി എരിഞ്ഞുതീരുമ്പോഴും അഗ്നിയെ കൂടുതല്‍ കൂടുതല്‍ ആലിംഗനം ചെയ്യുന്ന ഈയാം പാറ്റകള്‍...... പ്രകൃതിയുടെ അനിവാര്യമായ പരിണാമ പ്രക്രിയയില്‍ സ്വയം ഹോമിക്കപ്പെടുന്നു... പ്രതീക്ഷകളില്ലാത്ത ഒരു ആത്മാഹുതി.....തിരിച്ചു കിട്ടുമെന്ന പ്രതീക്ഷകളില്ലാതെ... സര്‍വലൌകിക സ്‌നേഹത്തിന്റെ പതാകാവാഹകരകാം നമുക്ക്‌.... അതിലൂടെ ആത്മനിര്‍`വൃതിയുടെ അത്യുന്നതങ്ങള്‍ പുല്‍കാം....

"വഹ്നിസന്തപ്തലോഹ....

"വഹ്നിസന്തപ്തലോഹസ്താംബുബിന്ദുനാ..
സന്നിഭം മര്‍ത്യജന്മം ക്ഷണഭംഗുരം"


സമയം പത്തു മണിയാകുന്നു... ഓപ്പറേഷന്‍ തിയേറ്ററിലെ ബെഡില്‍ കിടന്നുകൊണ്ട്‌ എതിരെയുള്ള ചുമരിലെ ക്ലോക്കിലേക്ക്‌ ഞാന്‍ എത്തിനോക്കി.... ഡോക്ടര്‍ എന്താണ്‌ വരാത്തത്‌ ..... സിസ്റ്റേഴ്സ്‌ യാന്ത്രികമായി അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നു... എനിക്കു ചുറ്റും പരിചിതമല്ലാത്ത എന്തൊക്കെയോ ഉപകരണങ്ങള്‍.അല്‍പം കഴിഞ്ഞപ്പോള്‍, പുഞ്ചിരിയോടെ ഡോക്ടര്‍ കടന്നു വന്നു. നെറ്റിയില്‍ കൈവെച്ചു പതിവു കുശലങ്ങള്‍. തലക്കു മുകളില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരന്നു . പിന്നെ മെല്ലെ മെല്ലെ... കണ്ണടയുകയാണ്‌..... ക്ലോക്കില്‍ പത്തുമണിയടിക്കുന്ന ശബ്ദം മാത്രം കണ്ണില്‍ ഇരുള്‍ പരന്നു തുടങ്ങി......


ഞാന്‍ ഇരുട്ടിലൂടെ നടക്കുകയാണ്‌. അനന്തമായ അന്ധകാരത്തില്‍ അകലെ ഒരു തിരിനാളം പോലെ കാണാം... ആ വെളിച്ചം.... മണിക്കൂറുകളായി ആ ലക്ഷ്യത്തിലേക്കു ഞാന്‍ സഞ്ചരിക്കുകയാണ്‌. നഗ്നമായ എന്റെ പാദങ്ങള്‍ നന്നെ ക്ഷീണിച്ചിരിക്കുന്നു.... കൂര്‍ത്ത കല്ലുകള്‍ തട്ടി അതില്‍ ചോര പൊടിഞ്ഞിരിക്കുന്നു... ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു തണുത്ത കാറ്റു വീശിക്കൊണ്ടിരുന്നു... പാറിക്കൊണ്ടിരിക്കുന്ന എന്റെ നീളന്‍ കുപ്പായം ഞാന്‍ ദേഹത്തിലേക്കു കൂടുതല്‍ വലിച്ചടുപ്പിച്ചുകൊണ്ടേയിരുന്നു..... ഇടക്കിടെ നിശ്ശബ്ദതക്കു ഭംഗം വരുത്തികൊണ്ടു എന്തൊക്കെയോ അപശബ്ദങ്ങള്‍... അവ്യക്തമായ ആ ശബ്ദങ്ങളെ അവഗണിക്കാന്‍ ശ്രമിച്ചുകൊണ്ടു ഞാന്‍ ആ വെളിച്ചം ലക്ഷ്യമാക്കി നീങ്ങികൊണ്ടിരുന്നു... അതു അകന്നു പോയിക്കൊണ്ടേയിരിക്കയാണോ...??. മനസ്സിലെ ഊര്‍ജ്ജം പാദങ്ങളിലേക്കു ആവാഹിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു.... ഇരുട്ടു കൂടുതല്‍ കൂടുതല്‍ കട്ടി പ്രാപിച്ചുകൊണ്ടിരുന്നു..... ഞാന്‍ അത്ഭുദപ്പെടുകയായിരുന്നു അനാദികാലം മുതല്‍ അനേകം പേര്‍ സഞ്ചരിച്ച ഈ വഴികള്‍ കൂടുതല്‍ കൂടുതല്‍ ദുസ്സഹമാകുന്നത്‌ എന്തുകൊണ്ടാണ്‌.
പെട്ടെന്നു ഇരുട്ടില്‍ നിന്നും ഒരു പൊട്ടിച്ചിരി. ദേഹമാസകലം പൊട്ടിയൊലിക്കുന്ന വ്രണങ്ങളുമായി ഒരു രൂപം എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു ഒരു നിമിഷം ഞാന്‍ സ്തബ്ധനായി. കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവപ്പടക്കു നാശം വിതച്ച പോരാളി. പ്രയോഗിച്ച ബ്രഹ്മാസ്ത്രം തിരിച്ചെടുക്കാനാവാതെ ശാപഭാരത്താല്‍ ലോകത്തിന്റെ തന്നെ തിന്മയുടെ പ്രതീകമായി, ചിരഞ്ജീവിയായി അലയുന്ന അശ്വത്ഥാമാവ്‌ തന്നെയല്ലേ അത്‌. ആ പൊട്ടിച്ചിരി അകലേക്ക്‌ അകലേക്ക്‌ മാഞ്ഞുപോയി...
കാല്‍പാദങ്ങളിലെ വേദന മുകളിലോട്ടു കയറിതുടങ്ങിയിരുന്നു..... ശിരസ്സില്‍ ആരോ കുത്തി വലിക്കുന്നതു പോലെ അസഹ്യമായ വേദനയില്‍ ഞാന്‍ ഒന്നു പിടഞ്ഞു... കാതടപ്പിക്കുന്ന ഒരു ചിറകടി ശബ്ദം.. "ആര്‍കിയൊപ്റ്ററിക്സിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഭീമാകാരനായ പക്ഷി എന്റെ തലക്കു മുകളിലൂടെ പറന്നു. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൂട്ടിമുട്ടുന്ന ഒരു സീല്‍കാരശബ്ദം അത്‌ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. ഇരുട്ടില്‍ അവ്യക്തമായി ഞാന്‍ കണ്ടു, ഭീമാകാരമായ ആ ശരീരത്തില്‍ നിന്നും ഒരു ചിറക്‌ ഒടിഞ്ഞു തൂങ്ങി കിടക്കുന്നു. രാവണഗഡ്ഗമേറ്റ ജടായുവിനെപ്പോലെ...
വയ്യ.. ഇനിയും മുന്നോട്ടു പോകാന്‍.. ശരീരത്തിനൊപ്പം മനസ്സും തളര്‍ന്നിരിക്കുന്നു.ഇനിയങ്ങോട്ട്‌ കയറ്റമാണ്‌.. കറുത്ത മൂടുപടമണിഞ്ഞ കുറെ പേര്‍ ഓടിമറയുന്നു. അവര്‍ എത്ര നിഷ്പ്രയാസമാണ്‌ ആ മല കയറുന്നത്‌! താടിയും മുടിയും വളര്‍ത്തിയ ഒരാള്‍ തിടുക്കത്തില്‍ ഒരു കല്ലും ഉരുട്ടികൊണ്ടു എന്നെ കടന്നു പോയി. "ആരാത്‌?" എന്റെ കണ്ഠനാളത്തില്‍ നിന്നും അവ്യക്തമായ ഒരു ശബ്ദം പുറത്തു വന്നു. അയാള്‍ ഒന്നു തിരിഞ്ഞു നോക്കി ഉച്ചത്തില്‍ പറഞ്ഞു. നിങ്ങള്‍ക്കെന്നെ ഭ്രാന്തനെന്നു വിളിക്കാം. നാറാണത്തു ഭ്രാന്തന്‍... എന്റെ മറുപടിക്കു കാത്തു നില്‍ക്കാതെ കല്ലും ഉരുട്ടി അയാള്‍ തിടുക്കത്തില്‍ ഓടി മറഞ്ഞു..
ഞാന്‍ തീര്‍ത്തും അവശനായി കഴിഞ്ഞിരുന്നു. തൊണ്ട വരളുന്നു. അടുത്തു കണ്ട കലുങ്കിലേക്കു ഞാന്‍ ചാരിയിരുന്നു... അല്‍പം അകലെ പുകച്ചുരുളുകള്‍ ഉയരുന്നതു കാണം. അതൊരു ശ്മശാനമാണോ... ഒരു സ്ത്രീയുടെ രോദനം.. പക്ഷെ ആ രോദനത്തിലും അവള്‍ക്കു ഏതോ ഒരു ദൃഡനിശ്ചയം ഉണ്ടായിരുന്നു. അതെ അവള്‍ തന്നെ സാവിത്രി. തന്റെ പതിയുടെ ജീവന്‍ യമദേവനില്‍ നിന്നും തിരിച്ചു പിടിച്ച സാവിത്രി.. അവള്‍ എന്തിനാണു കരയുന്നത്‌...? ഞാന്‍ ആശങ്കയോടെ അങ്ങോട്ട്‌ നോക്കി അല്‍പസമയം ഇരുന്നു.........
തോളില്‍ തണുത്ത ഒരു കരസ്പര്‍ശം. ഞാന്‍ തിരിഞ്ഞു നോക്കി... എവിടെയോ കണ്ട ഒരു മുഖം. ആ മുഖം മനസ്സില്‍ വെറുപ്പാണ്‌ ഉളവാക്കിയത്‌. അതെ... ചിത്രകാരന്‍ ഭാവനയില്‍ വരച്ച യൂദാസിന്റെ മുഖം... എന്റെ മനസ്സു വായിച്ചെന്ന പോലെ അയാള്‍ പറഞ്ഞു... അതെ ഞാന്‍ തന്നെ ചിത്രകാരന്‍ പകര്‍ത്തിയ യൂദാസിന്റെ രൂപം...എന്നാല്‍ അതേ ചിത്രകാരന്‍ ഉണ്ണിയേശുവിനെ ചിത്രീകരിച്ചത്‌ കുഞ്ഞായിരുന്ന അയാളെതന്നെയായിരുന്നു എന്ന അറിവ്‌ എന്റെ മനസ്സില്‍ ആത്മസംഘര്‍ഷങ്ങളുടെ വേലിയേറ്റമുണ്ടാക്കി..... അയാളുടെ കൈപിടിച്ചു യാത്ര തുടരുമ്പോള്‍ മനസ്സില്‍ ഒരുപാടു ചോദ്യങ്ങള്‍ ബാക്കിയായിരുന്നു..എങ്കിലും അകലെ കണ്ട ആ വെളിച്ചം അടുത്തടുത്ത്‌ വന്നത്‌ ഞാന്‍ അറിഞ്ഞില്ല......
തലയുയര്‍ത്തി നില്‍കുന്ന ഒരു പടുകൂറ്റന്‍ കൊട്ടാരത്തിന്റെ മുന്‍പില്‍ യാത്ര അവസാനിച്ചു. മനസ്സില്‍ ഊറിക്കൂടിയ ഭയം അകറ്റാന്‍ എന്റെ സഹയാത്രികന്റെ കൈകള്‍ മുറുകെ പിടിക്കാന്‍ ഞാന്‍ ശ്രമിച്ചു.. പക്ഷെ അയാള്‍ അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു.. കൂറ്റന്‍ കോട്ടവാതില്‍ എന്റെ മുന്‍പില്‍ മലര്‍ക്കെ തുറന്നു... കയ്യില്‍ വിളക്കേന്തിയ കറുത്ത വസ്ത്രധാരിയായ ഒരു രൂപം എന്നെ അകത്തേക്ക്‌ നയിച്ചു.. അയാളുടെ മുഖത്തു നല്ല തേജസ്സുണ്ടായിരുന്നു...... നടക്കുമ്പോള്‍ അയാളുടെ മേല്‍കുപ്പായം നിലത്തെ തഴുകിക്കൊണ്ടിരുന്നു.. വിശാലമായ ഒരു മുറിയിലാണ്‌ ഞാന്‍ എത്തിചേര്‍ന്നത്‌.. അവിടെ ഒരു കട്ടില്‍ മാത്രം. "യാത്ര കഴിഞ്ഞു വന്നതല്ലെ വിശ്രമിച്ചോളു"... അത്രയും പറഞ്ഞു ആ രൂപം മറഞ്ഞു...
നീണ്ടയാത്രയുടെ ക്ഷീണം അറിയാതെ എന്നെ കട്ടിലിലേക്കു നയിച്ചു... നീണ്ടു മലര്‍ന്നു കിടന്നു ഞാന്‍... മെല്ലെ മെല്ലെ കണ്ണുകള്‍ അടച്ചു........

ഞാന്‍ ഉണരുകയായിരുന്നു.... ശരീരമാസകലം വേദന.. എവിടെയൊക്കയോ പുകഞ്ഞു കൊണ്ടിരുന്നു.. മെല്ലെ കണ്ണുകള്‍ തുറന്നു... മുന്‍പില്‍ പുഞ്ചിരിച്ചുകൊണ്ടു ഡോക്ടര്‍ .... "എങ്ങനെയുണ്ട്‌?" ഡോക്ടര്‍ ചോദിച്ചു.. അസഹ്യമായ വേദനയിലും ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു... "താങ്കള്‍ ഇന്നലെ മുഴുവന്‍ ഉറങ്ങുകയായിരുന്നു.. അതിനിടയില്‍ താങ്കളുടെ ശിരസ്സില്‍നിന്നു ഒരു കറുത്ത പൊട്ട്‌ ഞങ്ങള്‍ എടുത്തുമാറ്റി.. " ഡോക്ടര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു... ചില്ലു ജാലകങ്ങള്‍ക്കപ്പുറം കരഞ്ഞുകലങ്ങിയ കണ്ണുകള്‍ അവ്യക്തമായി ഞാന്‍ കണ്ടു.... ഞാന്‍ ഡോക്ടറുടെ മുഖത്തേക്ക്‌ നോക്കി.. ആ പുഞ്ചിരി ക്രമേണ അവ്യക്തമായികൊണ്ടിരുന്നു... പിന്നെ മെല്ലെ മെല്ലെ എന്റെ കണ്ണുകള്‍ അടഞ്ഞു.... അതാ വരുന്നു ആ കറുത്ത വസ്ത്രധാരി... എന്റെ കണ്ണുകളെ തഴുകിയടക്കുന്നു... ആ രൂപം ഒരു മൂടുപടമായി എന്റെ ശരീരത്തില്‍ പടര്‍ന്നു കയറി.... ഞാന്‍ അനന്തതയിലേക്കു ഉയരുകയായിരുന്നു..... അപ്പോള്‍ ക്ലോക്കില്‍ പത്തു മണിയടിക്കുന്ന ശബ്ദം മാത്രം ഉയര്‍ന്നുകേള്‍ക്കാമായിരുന്നു..